കേരള സ്റ്റോറി 2 സിനിമയെ വിമർശിച്ച് രാഹുൽ ഗാന്ധി: തിയറ്ററുകൾ ഒഴിയുന്നത് സന്തോഷകരമെന്ന് പ്രതികരണം
ശാരിക l സിനിമ
കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ആളുകൾ സിനിമ കാണുന്നില്ല എന്നത് സന്തോഷമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഈ പരാമർശം നടത്തിയത്. സിനിമയിൽ ചിത്രീകരിക്കുന്നത് കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യമോ സംസ്‌കാരമോ അല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയെയും മാധ്യമങ്ങളെയും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും ചിലരെ അപരവൽക്കരിക്കാനും ബോധപൂർവ്വം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനായി വൻതോതിൽ പണം ചെലവഴിക്കുന്നത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുമായുള്ള സംവാദത്തിന് ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഈ 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാവിലെ കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ശ്രീനാരായണ ഗുരു-മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇടുക്കിയിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തത്.
dsfsf


