രാജ്യം ഇന്ന് തിരഞ്ഞെടുപ്പ് ചൂടിൽ : വോട്ടെടുപ്പ് രാത്രി എട്ട് മണിവരെ
മനാമ : രാജ്യം ഇന്ന് തിരഞ്ഞെടുപ്പ് ചൂടിൽ. രാവിലെ എട്ടു മണി മുതൽ രാത്രി എട്ട് മണിവരെ നടക്കുന്ന വോട്ടെടുപ്പിലൂടെ അടുത്ത നാല് വർഷം രാഷ്ട്രവും മുൻസിപ്പൽ കൗൺസിലുകളും മുന്നോട്ട് നയിക്കുന്നത് ആരെന്ന് തീരുമാനിക്കും. തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ വേണ്ട എല്ലാ സംവിധാനങ്ങൾ നേരത്തേ ഒരുക്കിയിരുന്നു. വോട്ടർമാർക്ക് പോളിംഗ് കേന്ദ്രങ്ങളിലെത്താൻ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നിഷ്പക്ഷമായും നീതിപൂർവ്വമായും നടക്കുന്നതെന്ന് ഉറപ്പു വരുത്തുവാൻ 231 തിരഞ്ഞെടുപ്പ് നിരീക്ഷകർ രംഗത്തുണ്ട്. ബഹ്റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി, ബഹ്റൈൻ പബ്ലിക് റിലേഷൻസ് അസോസിയേഷൻ, നാഷ്ണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നിവയുടെ നേതൃത്വത്തിലുള്ള നിരീക്ഷകരാണ് തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ സമയവും വിലയിരുത്തുകയും സൂക്ഷമായി നിരീക്ഷിക്കുകയും ചെയ്യുക. കൂടാതെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തൽസമയ വിവരങ്ങൾ ജനങ്ങളിലേക്കും മാധ്യമങ്ങളിലേക്കും എത്തിക്കാനായി വാർത്താവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മീഡിയ സെന്റർ പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തെ നാലു ഗവർണറേറ്റുകളിൽ നിന്നായി 40 എം.പിമാരെയും 30 മുൻസിപ്പൽ കൗൺസിൽമാരെയുമാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. 293 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുളളത്. ഇവരിൽ 47 പേർ വനിതകളാണ് എന്ന പ്രത്യേകതയും ഉണ്ട്. രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വനിതകൾ എത്തുന്നത്. 2014 ൽ മത്സരരംഗത്തുണ്ടായിരുന്നത് 22 പേർ ആയിരുന്നു. ഇത്തവണ 26 മണ്ധലങ്ങളിൽ വനിതാ സ്ഥാനാർത്ഥികളുടെ സാന്നിധ്യം ഉണ്ട്.



