കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണു: 66 മരണം; വിമാനത്തിലുണ്ടായിരുന്നത് 125 പേർ
ഷീബ വിജയൻ
ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് 66 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കൻ അതിർത്തി മേഖലയായ പ്യൂർട്ടോ ലെഗ്യൂസാമോയിലാണ് 125 സൈനികരും ജീവനക്കാരുമായി പറന്ന വിമാനം തകർന്നുവീണത്. ഇക്വഡോർ, പെറു അതിർത്തികൾക്ക് സമീപമുള്ള വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെയായിരുന്നു അപകടം. 58 സൈനികരും ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
ലോക്ഹീഡ് മാർട്ടിൻ നിർമ്മിത ഹെർക്കുലീസ് സി-130 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് കൊളംബിയൻ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും വിമാനം തകരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആയുധശേഖരം സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. അപകടത്തിന് പിന്നാലെ വനമേഖലയിൽ വിമാനാവശിഷ്ടങ്ങൾ കത്തിയമരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനങ്ങളും വിദഗ്ധ ചികിത്സയും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. വിമാനത്തിന് നേരെ പുറത്തുനിന്നുള്ള ആക്രമണങ്ങൾ നടന്നതിന്റെ സൂചനകളില്ലെന്നും സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
dfrdfresdfr



