സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയമത്തിന് മുകളിലല്ല; വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ബഹ്റൈൻ എം.പി
പ്രദീപ് പുറവങ്കര
മനാമ: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയമത്തിന് അതീതമല്ലെന്നും ഓൺലൈൻ ഇടങ്ങളിലെ ഓരോ വാക്കിനും ഉപയോക്താക്കൾ മറുപടി പറയേണ്ടി വരുമെന്നും ബഹ്‌റൈൻ എം.പി ജലാൽ കാദിം മുന്നറിയിപ്പ് നൽകി. പ്രാദേശികവും അന്തർദ്ദേശീയവുമായ വാർത്തകൾക്കായി ഔദ്യോഗിക സർക്കാർ മാധ്യമങ്ങളെയും അംഗീകൃത മാധ്യമസ്ഥാപനങ്ങളെയും മാത്രം ആശ്രയിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. തെറ്റായ തലക്കെട്ടുകൾ നൽകിയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചും ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന അക്കൗണ്ടുകളെ അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനും ആളുകളെ അനാവശ്യ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുമാണ് പല വ്യാജ അക്കൗണ്ടുകളും ശ്രമിക്കുന്നത്. ഇത്തരം പ്രകോപനങ്ങളിൽ വീണുപോകാതെ വിവേകത്തോടെ പെരുമാറുന്നത് ഓരോ പൗരന്റെയും ദേശീയ ഉത്തരവാദിത്തമാണ്. വൈകാരികമായ പ്രതികരണങ്ങൾ ഒഴിവാക്കി ഔദ്യോഗിക വാർത്താ സ്രോതസ്സുകളെ മാത്രം അവലംബമാക്കണം. 'കമന്റുകൾക്ക് അക്കൗണ്ട് ഉത്തരവാദിയല്ല' എന്ന തരത്തിലുള്ള ഡിസ്‌ക്ലൈമറുകൾ നൽകിയതുകൊണ്ട് മാത്രം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും പ്ലാറ്റ്‌ഫോം നടത്തുന്നവർക്ക് അതിൽ വരുന്ന ഉള്ളടക്കങ്ങളിൽ പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റ് അംഗീകരിച്ച പ്രസ് ആൻഡ് ഡിജിറ്റൽ മീഡിയ നിയമം വിവേചനമില്ലാതെ എല്ലാവരിലും നടപ്പിലാക്കണമെന്ന് കാദിം ആവശ്യപ്പെട്ടു. പൊതുതാൽപ്പര്യത്തെയും സാമൂഹിക സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അനൗദ്യോഗിക അക്കൗണ്ടുകൾക്കെതിരെ കർശന നടപടി വേണം. ആരെങ്കിലും വ്യക്തിഹത്യ നടത്തുകയോ വിദ്വേഷം പടർത്തുകയോ ചെയ്താൽ നിലവിലുള്ള നിയമപ്രകാരം അവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
adssaas



