അർബുദ ചികിത്സയിലെ വീഴ്ച കാരണം രോഗി മരിച്ച സംഭവം: ഡോക്ടറുടെ വിചാരണ ബഹ്റൈൻ കോടതിയിൽ
പ്രദീപ് പുറവങ്കര
മനാമ: സ്തനാർബുദ ചികിത്സയിലെ അനാസ്ഥ മൂലം ബഹ്‌റൈനി വനിത മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെയുള്ള കേസിൽ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചു. ശസ്ത്രക്രിയക്ക് മുൻപ് അർബുദത്തിന്റെ വ്യാപ്തി നിർണ്ണയിക്കുന്നതിനുള്ള ബയോപ്സി പരിശോധനകൾ നടത്തുന്നതിൽ ഡോക്ടർ പരാജയപ്പെട്ടെന്നും ശസ്ത്രക്രിയക്ക് ശേഷം റേഡിയോ തെറാപ്പി നൽകുന്നതിൽ വീഴ്ച വരുത്തിയെന്നുമാണ് പബ്ലിക് പ്രോസിക്യൂഷന്റെ കേസ്.
2021-ലാണ് രോഗിക്ക് സ്തനത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും 2022-ൽ രോഗം വീണ്ടും വരികയും ശ്വാസകോശം, അസ്ഥികൾ, തലച്ചോറ്, കരൾ എന്നിവിടങ്ങളിലേക്ക് പടരുകയും ചെയ്തു. തുടർന്ന് രോഗിയുടെ ആരോഗ്യം വഷളാവുകയും 2024 മേയിൽ അവർ മരണപ്പെടുകയും ചെയ്തു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (NHRA) സാങ്കേതിക സമിതി നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വൈദ്യശാസ്ത്രപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
എന്നാൽ, ബയോപ്സി, സ്കാനിംഗ്, കീമോതെറാപ്പി, റേഡിയോ തെറാപ്പി ഉൾപ്പെടെയുള്ള പ്രധാന ചികിത്സാ രീതികൾ രോഗി സ്വയം നിരസിക്കുകയായിരുന്നുവെന്നും ഇത് മെഡിക്കൽ റെക്കോർഡുകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഡോക്ടറുടെ പ്രതിരോധ വാദം. കേസിൽ പ്രതിഭാഗത്തിന് കൂടുതൽ വാദമുഖങ്ങൾ സമർപ്പിക്കുന്നതിനായി വിചാരണ സെപ്റ്റംബർ 13-ലേക്ക് മാറ്റി.
zxczxc

