വിദ്യാർത്ഥികളുടെ ഗതാഗതത്തിനായി പദ്ധതി നിർദ്ദേശിച്ച് ബഹ്‌റൈൻ എം.പി ; തൊഴിലന്വേഷകർ, വിരമിച്ചവർ, ഗൃഹനാഥകൾ എന്നിവരെ പങ്കാളികളാക്കണമെന്ന് ആവശ്യം
പ്രദീപ് പുറവങ്കര
മനാമ: സ്‌കൂൾ-സർവ്വകലാശാല വിദ്യാർത്ഥികളുടെ ഗതാഗതത്തിനായി തൊഴിലന്വേഷകർ, വിരമിച്ചവർ, ഗൃഹനാഥകൾ എന്നിവരെ ഉൾപ്പെടുത്തി ഒരു ദേശീയ ട്രാൻസ്‌പോർട്ട് പദ്ധതി നടപ്പിലാക്കാൻ ശുപാർശ. കുടുംബങ്ങളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനും സ്വദേശികൾക്ക് പുതിയൊരു വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനുമായി എം.പി ഡോ. മുനീർ സുറൂറാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
സുരക്ഷാ-ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യക്തികളെയും വാഹനങ്ങളെയും ഉൾപ്പെടുത്തി ഒരു സഹകരണ മാതൃക രൂപീകരിക്കാനാണ് നിർദ്ദേശം. താമസസ്ഥലം, സ്‌കൂൾ, അല്ലെങ്കിൽ സർവ്വകലാശാല എന്നിവ അടിസ്ഥാനമാക്കി ഡ്രൈവർമാരെ ഏകോപിപ്പിക്കുന്നതിലൂടെ ഒരേ മേഖലയിലെ യാത്രകൾ ഒരുമിച്ച് പ്ലാൻ ചെയ്യാൻ സാധിക്കും. ഇത് തിരക്കേറിയ സമയങ്ങളിൽ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും സഹായിക്കും.
പദ്ധതി നടപ്പിലാകുന്നതോടെ മൊബൈൽ ആപ്പ് വഴി രക്ഷിതാക്കൾക്ക് കുട്ടികളുടെ ഡ്രൈവറെയും വാഹനത്തെയും മനസ്സിലാക്കാനും, യാത്രാവിവരങ്ങൾ ട്രാക്ക് ചെയ്യാനും, സേവന ഗുണനിലവാരം വിലയിരുത്താനും കഴിയും. നിലവിലുള്ള ഗതാഗത കമ്പനികളോട് മത്സരിക്കാനല്ല, മറിച്ച് വിപണി വിപുലീകരിക്കാനും സ്വദേശികൾക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ ആവശ്യമെന്ന് ഡോ. മുനീർ സുറൂർ വ്യക്തമാക്കി.
sdfdsf

