എഐ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ടിസിഎസ്; ഹൈദരാബാദിൽ 70,000 കോടിയുടെ ഡാറ്റാ സെന്റർ വരുന്നു
ഷീബ വിജയൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് വൻ നിക്ഷേപവുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് രംഗത്തെത്തി. ടിസിഎസ് ഉപസ്ഥാപനമായ ഹൈപ്പർവോൾട്ടും പങ്കാളികളും ചേർന്ന് തെലങ്കാനയിൽ 70,000 കോടി രൂപ വരെ (ഏകദേശം 7.4 ബില്യൺ ഡോളർ) നിക്ഷേപിച്ച് ഒരു ജിഗാവാട്ട് ശേഷിയുള്ള എഐ ഡാറ്റാ സെന്റർ കാമ്പസ് നിർമിക്കാനാണ് പദ്ധതിയിടുന്നത്. ഹൈദരാബാദിൽ 264 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി ഹൈപ്പർവോൾട്ട് സ്വന്തമാക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായാകും ഡാറ്റാ സെന്റർ കാമ്പസ് വികസിപ്പിക്കുക. എഐ കമ്പനികൾക്കും ഹൈപ്പർസ്‌കെയിലർമാർക്കും ആവശ്യമായ ഉയർന്ന സാന്ദ്രതയിലുള്ള ജിപിയു സംവിധാനങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എഐ മോഡലുകളുടെ പരിശീലനത്തിനും പ്രവർത്തനത്തിനും ആവശ്യമായ വലിയ തോതിലുള്ള കമ്പ്യൂട്ടിങ് ശേഷി ഇതിലൂടെ ലഭ്യമാകും. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഐ അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളിലൊന്നായി ഇത് മാറുമെന്നാണ് ഹൈപ്പർവോൾട്ടിന്റെ വിലയിരുത്തൽ. ആഗോള ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിന് ആവശ്യമായ വലുപ്പവും സാങ്കേതിക പ്രതിഭയും ശക്തമായ ടെക്നോളജി ഇക്കോസിസ്റ്റവും ഹൈദരാബാദിനുണ്ടെന്ന് ടിസിഎസ് സിഇഒ കെ.കൃതിവാസൻ പറഞ്ഞു.
എഐ മേഖലയിൽ ഡാറ്റാ സെന്ററുകൾക്ക് ആവശ്യകത അതിവേഗം ഉയരുന്ന സാഹചര്യത്തിലാണ് ടിസിഎസിന്റെ വൻ നിക്ഷേപ പ്രഖ്യാപനം. എഐ സംവിധാനങ്ങൾക്ക് ആവശ്യമായ ജിപിയുകൾ, വൈദ്യുതി, കൂളിങ് സംവിധാനങ്ങൾ, ഡാറ്റാ സംഭരണം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള നിക്ഷേപം ആഗോളതലത്തിൽ വർധിച്ചുവരികയാണ്. അതിനിടെ, പരമ്പരാഗത ഐടി സേവനങ്ങൾക്ക് അപ്പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പോർഷെ എജിയുടെ ഓട്ടോമോട്ടീവ്, കൺസൾട്ടിങ് വിഭാഗമായ എംഎച്ച്പി ഏറ്റെടുക്കാൻ ടിസിഎസ് അടുത്തിടെ ധാരണയിലെത്തിയിരുന്നു. അതിന് പിന്നാലെയാണ് എഐ അടിസ്ഥാനസൗകര്യ രംഗത്തേക്കുള്ള വൻ നീക്കം.
ffgfgfgfg

