ചരിത്രം കുറിച്ച തങ്കപ്പന്ത്: മറഡോണയുടെ 'ദൈവത്തിന്റെ കൈ' പന്തിന് ലേലത്തിൽ 33 കോടി!
ഷീബ വിജയൻ
1986-ലെ ലോകകപ്പിൽ അർജന്റീന ഇതിഹാസം ഡീഗോ മറഡോണ ചരിത്രപ്രസിദ്ധമായ 'ദൈവത്തിന്റെ കൈ' (Hand of God) ഗോൾ നേടിയ ഫുട്ബോൾ ലേലത്തിൽ വിറ്റുപോയി. ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഓക്ഷൻസ് നടത്തിയ ലേലത്തിൽ 3.35 മില്യൺ ഡോളറിനാണ് (ഏകദേശം 32.61 കോടി രൂപ) ഈ ചരിത്രപ്രസിദ്ധമായ പന്ത് വിറ്റത്.
2.5 ദശലക്ഷം യു.എസ് ഡോളറായിരുന്നു (ഏകദേശം 24 കോടി രൂപ) പന്തിന്റെ അടിസ്ഥാനവില. ലേലം പൂർത്തിയായപ്പോൾ തുക 33 കോടി രൂപയ്ക്കടുത്തെത്തി. 10 മില്യൺ ഡോളർ വരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ലേലക്കമ്പനി വ്യക്തമാക്കി.
മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിലാണ് ഈ വിവാദ ഗോൾ പിറന്നത്. ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറികടന്ന് പെനാൽറ്റി ബോക്സിൽ വെച്ച് മറഡോണ കൈകൊണ്ട് പന്ത് വലയിലാക്കുകയായിരുന്നു. ഇംഗ്ലണ്ട് താരങ്ങൾ ഹാൻഡ് ബോളിനായി വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.
മത്സരശേഷം ഈ ഗോളിനെക്കുറിച്ച് ചോദിച്ചപ്പോൾ, "അൽപ്പം മറഡോണയുടെ തലയും ബാക്കി ദൈവത്തിന്റെ കൈയും" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ മത്സരത്തിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് മറഡോണ നേടിയ വിഖ്യാതമായ 'നൂറ്റാണ്ടിന്റെ ഗോളും' ഈ പന്തുകൊണ്ടുതന്നെയായിരുന്നു.
മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസറാണ് മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഈ പന്ത് സൂക്ഷിച്ചിരുന്നത്. 2022-ൽ അദ്ദേഹം ഇത് 2.37 മില്യൺ ഡോളറിന് (ഏകദേശം 22 കോടി രൂപ) വിറ്റു. 2023-ൽ പുതിയ ഉടമ വീണ്ടും ലേലത്തിന് വെച്ചെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ വിൽപന നടന്നിരുന്നില്ല.
അതേ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്‌സി 2022-ൽ 9.3 മില്യൺ ഡോളറിന് (ഏകദേശം 71 കോടി രൂപ) വിറ്റുപോയിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിലൊന്നാണിതെന്ന് ഹെറിറ്റേജ് ഓക്ഷൻസ് അധികൃതർ അഭിപ്രായപ്പെട്ടു.
dfsdsfdsdsf

