മയക്കുമരുന്ന് കേസ്: ഏഷ്യൻ പൗരന്റെ 10 വർഷത്തെ തടവുശിക്ഷ ശരിവെച്ച് കോർട്ട് ഓഫ് കസേഷൻ
പ്രദീപ് പുറവങ്കര
മനാമ: മയക്കുമരുന്ന് മാഫിയയെ ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ സഹായിച്ച കേസിൽ ഏഷ്യൻ പൗരന് ലഭിച്ച 10 വർഷത്തെ തടവുശിക്ഷയും 5,000 ബഹ്‌റൈനി ദിനാർ പിഴയും രാജ്യത്തെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കസേഷൻ ശരിവെച്ചു. സ്വന്തം ആവശ്യത്തിനായി മെത്താംഫെറ്റാമൈൻ (ലഹരിമരുന്ന്) സൗജന്യമായി ലഭിക്കുന്നതിന് പകരമായാണ് ഇയാൾ പ്രധാന മയക്കുമരുന്ന് കടത്തുകാരനെ ലഹരി വിതരണത്തിൽ സഹായിച്ചിരുന്നത്.
തടവുശിക്ഷ പൂർത്തിയായ ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികളിൽ നിന്ന് മെത്താംഫെറ്റാമൈൻ, കഞ്ചാവ്, സിന്തറ്റിക് കനാബിനോയിഡുകൾ, മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങൾ, ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
സാക്ഷിമൊഴികൾ, പ്രതിയുടെ കുറ്റസമ്മതം, ഫോറൻസിക് തെളിവുകൾ, മൊബൈൽ ഫോൺ രേഖകൾ എന്നിവ കുറ്റം തെളിയിക്കുന്നതിന് പര്യാപ്തമാണെന്ന് വിലയിരുത്തിയാണ് മുൻ കോടതി വിധിച്ച ശിക്ഷ പരമോന്നത കോടതി പൂർണ്ണമായും ശരിവെച്ചത്.
sdsdf

