ദുരിതപർവ്വം പിന്നിട്ട് മോഷറഫ് ബംഗ്ലാദേശിലേക്ക് മടങ്ങി; തണലായി ‘ടീം ഹോപ്പ്’
പ്രദീപ് പുറവങ്കര / മനാമ
പ്രവാസഭൂമിയിലെ രോഗദുരിതങ്ങൾക്കും ഏകാന്തതയ്ക്കും ഒടുവിൽ ബംഗ്ലാദേശ് സ്വദേശിയായ മോഷറഫ് തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിൽ ഫ്ലക്സി വിസയിൽ തുച്ഛമായ വരുമാനത്തിന് കാറുകൾ കഴുകി ഉപജീവനം നടത്തിവരികയായിരുന്നു 51 വയസുകാരനായ ഇദ്ദേഹം. കുടലിലെ ഗുരുതരമായ ഇൻഫെക്ഷനെത്തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട മോഷറഫിനെ രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. പ്രമേഹരോഗം മൂലം നേരത്തെ തന്നെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്ന ഇദ്ദേഹത്തിന് ആശുപത്രി വാസത്തിന് ശേഷം ദൈനംദിന കാര്യങ്ങൾക്കായി മറ്റൊരാളുടെ സഹായം അനിവാര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് തുടർചികിത്സ നാട്ടിലാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്.
മോഷറഫിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ ‘ടീം ഹോപ്പ്’ പ്രവർത്തകർ വിഷയത്തിൽ സജീവമായി ഇടപെടുകയായിരുന്നു. ഒന്നരമാസത്തെ ആശുപത്രി വാസത്തിന് ശേഷം ടീം ഹോപ്പ് അംഗങ്ങളുടെയും മറ്റ് സുമനസ്സുകളുടെയും സഹായത്തോടെ ഗൾഫ് എയർ വിമാനത്തിൽ അദ്ദേഹത്തെ നാട്ടിലെത്തിച്ചു. ഇദ്ദേഹത്തിന്റെ തുടർചികിത്സയ്ക്ക് സാമ്പത്തിക സഹയം ഹോപ്പിന്റെ വൈസ് പ്രസിഡണ്ട് ഷാജി മൂതല കൈമാറി. ഹോപ്പ് അംഗങ്ങളായ ഷാജി മൂതല, സാബു ചിറമേൽ, അഷ്‌കർ പൂഴിതല.എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
fbcb
dsdsf

