വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയിട്ടും ഈഴവ വോട്ടുകൾ ബിജെപിക്ക്’; പിണറായിക്കെതിരെ ഹസ്കർ
ഷീബ വിജയൻ
കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനകളോട് സിപിഎം സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇടതുസഹയാത്രികൻ അഡ്വ. ബി.എൻ. ഹസ്കർ. വെള്ളാപ്പള്ളിയോടുള്ള ഈ നിലപാട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ വഴിയൊരുക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കൊല്ലം കോർപ്പറേഷനിൽ ബിജെപി നേടിയ മുന്നേറ്റം ഹസ്കർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ആറ് സീറ്റിൽ ജയിച്ച ബിജെപി ഇത്തവണ 12 സീറ്റുകൾ നേടി. ഇതിൽ ഭൂരിഭാഗവും ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഈഴവ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ പോലും ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി തോളോട് തോൾ ചേർത്ത് കാറിൽ കൊണ്ടുപോയിട്ടും ഈഴവ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചില്ല എന്നത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ കാലം മാറിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാം നിര നേതാക്കൾ സടകുടഞ്ഞെഴുന്നേറ്റ് അഭിപ്രായങ്ങൾ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷൂസേ സരമാഗുവിന്റെ ‘ബ്ലൈൻഡ്നെസ്’ എന്ന നോവലിലെ പോലെ സിപിഎം നേതൃത്വത്തിന് അന്ധത ബാധിച്ചിരിക്കുകയാണെന്നും, കാലഹരണപ്പെട്ട സംഘടനാ രീതികളാണ് പാർട്ടി പിന്തുടരുന്നതെന്നും ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം തുറന്നടിച്ചു.
qwqwwq

