ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്ക്; പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിക്കും
പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരും. അദ്ദേഹത്തിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി ബിജെപിയിൽ ലയിക്കും. അമരീന്ദർ സിംഗ് ചികിത്സാർത്ഥം ഇപ്പോൾ ലണ്ടനിലാണ്. അവിടെ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് ബിജെപിയിൽ ചേരുക. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെക്കുകയും പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിക്കുകയുമായിരുന്നു. അമരീന്ദറിനോടൊപ്പം നിന്നിരുന്ന നേതാക്കൾ നേരത്തെ തന്നെ ബിജെപിയിൽ ചേർന്നിരുന്നു. മുൻ പിപിസിസി അദ്ധ്യക്ഷൻ സുനിൽ ജഖാർ, അമരീന്ദർ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന നാല് നേതാക്കൾ എന്നിവരാണ് ബിജെപിയിൽ ചേർന്നിരുന്നത്.
പിന്നിൽ നിന്ന് കുത്തിയെന്ന് ഉദ്ധവ് അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗറിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. മുൻ കേന്ദ്ര മന്ത്രിയും നിലവിൽ പാട്യാലയിൽ നിന്നുള്ള എംപിയുമാണ് പ്രണീത് കൗർ. ഇപ്പോൾ തന്നെ പിൻഗാമിയായി മകൾ ജയ് ഇന്ദർ കൗറിനെ പ്രണീത് തീരുമാനിച്ചു കഴിഞ്ഞു. പട്യാല മണ്ഡലത്തിൽ ജയ് ഇന്ദർ കൗറിനെ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്ന് ബിജെപി ഉറപ്പ് നൽകണമെന്നാണ് പ്രണീതിന്റെ ആവശ്യം. തന്റെ ഭർത്താവും അദ്ദേഹത്തിന്റെ അടുത്ത നേതാക്കളും കോണ്‍ഗ്രസ് വിട്ടിട്ടും പ്രണീത് ഇപ്പോഴും അതിന് തയ്യാറാവാത്തതിലും ബിജെപിക്ക് അതൃപ്തിയുണ്ട്. ജയ് ഇന്ദർ കൗറിനെ പാർട്ടിയിൽ എടുക്കാൻ ബിജെപി അത്ര താൽപര്യം പ്രകടിപ്പിക്കുന്നില്ല. ജയ് ഇന്ദർ കൗറിന്റെ ഭർത്താവിന്റെ സിംബഹോളി ഷുഗർ കമ്പനിക്കെതിരെ തട്ടിപ്പ് കേസിൽ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. അതാണ് ബിജെപിയ്ക്ക് ജയ് ഇന്ദർ കൗറിനെ പാർട്ടിയിലെടുക്കാൻ തടസ്സമായി നിൽക്കുന്നത്.