വയനാട്ടിലെ ഓഫീസ് അക്രമിച്ച സംഭവം; പ്രതികരണവുമായി രാഹുൽഗാന്ധി
എസ്എഫ്‌ഐ പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് തകർക്കപ്പെട്ടിരിക്കുന്നത്. അക്രമം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം എന്ന ചിന്ത രാജ്യത്ത് ആകമാനം ഉണ്ട്. അക്രമം ഒരിക്കലും പ്രശ്‌നങ്ങൾ പരിഹരിക്കുകയില്ല. ഓഫീസ് അക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൽപ്പറ്റയിൽ തകർക്കപ്പെട്ട ഓഫീസ് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസ് തകർത്തവർ കുട്ടികളാണ്. അവർ പ്രവർത്തിച്ചത് നിരുത്തരവാദപരമായാണ്. അവർക്ക് മാപ്പ് കൊടുക്കണമെന്നാണ് കരുതുന്നത്. അവർക്ക് ഇത്തരം കാര്യങ്ങളുടെ അനന്തര ഫലം മനസ്സിലാവുന്നില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുപുർ ശർമ്മയ്ക്ക് എതിരായ സുപ്രീംകോടതി പരാമർശത്തിലും രാഹുൽ പ്രതികരിച്ചു. ഭരിക്കുന്നവരാണ് രാജ്യത്ത് ഈ അവസ്ഥ ഉണ്ടാക്കിയിട്ടുള്ളത്. ആ പരാമർശം നടത്തിയ ആളല്ല ഈ അവസ്ഥയുണ്ടാക്കിയത്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ആർഎസ്എസ്, ബിജെപി എന്നിവർ ചേർന്നാണ് രാജ്യത്ത് ഈ അവസ്ഥയുണ്ടാക്കിയത്. ഇന്ത്യയുടെ താത്പര്യത്തിന് വിരുദ്ധമാണ് ഇത്.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ: ഇത് എന്റെ ഓഫീസാണ്, അതിനപ്പുറം ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദത്തിന്റെ ഓഫീസാണ്. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നത്. അക്രമം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്ന ചിന്ത രാജ്യത്ത് ആകമാനം ഉണ്ട്. എന്നാൽ, അക്രമം ഒരിക്കലും പ്രശ്‌നങ്ങൾ പരിഹരിക്കുകയില്ല. കുട്ടികളാണ് ഇത് ചെയ്ത്, അവർ കുട്ടികൾ കൂടിയാണ്, അവർ ചെയ്തത് നല്ലകാര്യമല്ല. അവർ നിരുത്തരവാദപരമായാണ് പ്രവർത്തിച്ചത്. അവരോട് എനിക്ക് യാതൊരുവിധ ദേഷ്യമോ വിദ്വേഷമോ ഇല്ല. അവരൊരു ചെറിയ കാര്യമാണ് ചെയ്തത്. അതവിടെ വിടണം. ഇത്തരം കാര്യങ്ങളുടെ അനന്തര ഫലം അവർക്ക് മനസ്സിലാവുന്നില്ലെന്ന് തോന്നുന്നു. അവർക്ക് മാപ്പ് കൊടുക്കണമെന്നാണ് ഞാൻ കരുതുന്നത്. ഭരിക്കുന്നവരാണ് രാജ്യത്ത് ഈ അവസ്ഥ ഉണ്ടാക്കിയിട്ടുള്ളത്. ആ പരാമർശം നടത്തിയ ആളല്ല ഈ അവസ്ഥയുണ്ടാക്കിയത്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ആർഎസ്എസ്, ബിജെപി എന്നിവരാണ് രാജ്യത്ത് ഈ അവസ്ഥയുണ്ടാക്കിയത്. ദേഷ്യത്തിന്റേയും വിദ്വേഷത്തിന്റേയും അന്തരീക്ഷം ഉണ്ടാക്കിയത് അവരാണ്. രാജ്യവിരുദ്ധ മനോഭാവമാണ് ഈ അന്തരീക്ഷം ഉണ്ടാക്കിയത്. ഇന്ത്യയുടെ താത്പര്യത്തിന് വിരുദ്ധമാണ് ഇത്. രാജ്യത്തെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണത്. അത് പൂർണ്ണമായും തെറ്റാണ്. വലിയ ദുരന്തത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.