ദുബൈ ഭരണാധികാരികളുടെ പ്രതിരൂപം പിച്ചളയിൽ തീർത്ത് ശ്രദ്ധനേടി മലയാളി സുഹൃത്തുക്കൾ

ശാരിക
ദുബൈ l ദുബൈ ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും മനോഹരമായ പ്രതിരൂപം പിച്ചളയിൽ തീർത്ത് ശ്രദ്ധനേടി മലയാളി സുഹൃത്തുക്കളായ സജി ഷൺമുഖനും റിയാസും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെയും ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെയും പ്രതിരൂപങ്ങളാണ് ഇവർ പിച്ചളയിൽ നിർമിച്ചിരിക്കുന്നത്.
അറേബ്യൻ പൈതൃകത്തെ അടയാളപ്പെടുത്തുന്ന കുതിരയുടെ ഇരുവശത്തുമായി നിൽക്കുന്ന രൂപത്തിലുള്ള ഇരുവരുടെയും പ്രതിരൂപത്തിന് 48 ഇഞ്ച് നീളവും 28 ഇഞ്ച് വീതിയുമുണ്ട്. 15 ദിവസമെടുത്താണ് 12 കിലോ തൂക്കമുള്ള ഈ ശിൽപം പൂർത്തീകരിച്ചചിരിക്കുന്നത്. 4x4 പിച്ചളഷീറ്റിൽ പിച്ചള ഷീറ്റിൽ യന്ത്രങ്ങളുടെ സഹായമില്ലാതെ പൂർണമായും കൈകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്‍റെ ഫ്രെയിമുകളും പിച്ചളയിൽ തന്നെയാണ് തീർത്തിരിക്കുന്നത്.
യു.എ.ഇയിൽ സന്ദർശകരായി എത്തിയ രണ്ടുപേരും ഉമ്മുൽഖുവൈനിലെ താമസസ്ഥലത്ത് വെച്ചാണ് പ്രതിരൂപങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ ഇതിന് ചെലവായതായി റിയാസ് പറഞ്ഞു. പട്ടാമ്പിക്കടുത്ത് കൂടല്ലൂർ സ്വദേശികളാണ് സജി ഷൺമുഖനും റിയാസും. ചർച്ചുകളിലും അമ്പലങ്ങളിലും മറ്റും പിച്ചളയിലും മരത്തിലും ശിൽപങ്ങളും കൊത്തുപണികളും തീർക്കുന്നതിൽ ഉവർ വിദഗ്ധരാണ്. ഖത്തർ പ്രവാസിയായിരിക്കെ സജി ഷൺമുഖൻ പിച്ചളയിൽ തീർത്ത ഫുട്ബാൾ മാതൃകയും ഏറെ ശ്രദ്ധനേടിയിരുന്നു.
േ്ിേ