ഗസ്സയിലെ ഇസ്രായേൽ ആക്രമണം; പുതിയ ഘട്ട ചർച്ചകൾ ഫലം കാണുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഖത്തർ
ഗസ്സയിലെ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദോഹയിൽ ആരംഭിച്ച പുതിയ ഘട്ട ചർച്ചകൾ ഫലം കാണുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഖത്തർ. വിവിധ കക്ഷികൾ പങ്കെടുക്കുന്ന ചർച്ചകൾ പുരോഗമിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. റഫക്കു നേരെ ആക്രമണമുണ്ടായാൽ അത് ചർച്ചയെ ബാധിക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. രൂക്ഷ ഭക്ഷ്യക്ഷാമം നേരിടുന്ന ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും വെടിനിർത്തലിനും ഊന്നൽ നൽകിയാണ് ദോഹയിൽ ചർച്ചകൾ പുരോഗമിക്കുന്നതെന്ന് വാരാന്ത്യ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഫലത്തെ കുറിച്ച് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും പറഞ്ഞ അദ്ദേഹം, പ്രധാന കക്ഷിയെന്ന നിലയിൽ ഖത്തറിന് ശുഭപ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയിൽനിന്നും ചർച്ചകളിൽ നേരിയ പുരോഗതിയുണ്ട്. അതേസമയം സമയപരിധി വെച്ചിട്ടില്ല, എന്നാൽ റഫക്കു നേരെ ആക്രമണമുണ്ടായാൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യുദ്ധം അവസാനിപ്പിക്കൽ ലക്ഷ്യമാണെങ്കിലും നിലവിലെ ശ്രമങ്ങൾ താൽക്കാലിക വെടിനിർത്തലും മാനുഷിക സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
dgdg