ഒമാനിൽ 2024ലും ഇന്ധനവില വർദ്ധനവില്ല

ഒമാനിൽ വാഹന ഉടമകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനകാര്യ മന്ത്രി സുൽത്താന്‍ സാലിം അൽ ഹബ്‌സി. ഇന്ധനവില വർധന നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്നും 2024ലും നിലവിലെ നിരക്ക് തന്നെ തുടരുമെന്നും വാർഷിക ബജറ്റ് വിശദാംശങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. 2021 ഒക്ടോബറിലെ നിരക്കാണ് ഒമാനിൽ നിലവിൽ ഈടാക്കുന്നത്. വില വർധന നിയന്ത്രിച്ചുകൊണ്ട് 2022ൽ സുൽത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിറക്കിയിതോടെയാണ് വില സ്ഥിരപ്പെട്ടത്. 2023ലും വില വർധനവുണ്ടാകില്ലെന്ന് സുൽത്താന്‍ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ മൂന്നാം വർഷമാണ് ഒമാനിൽ ഇന്ധന വില വർധനവില്ലാതെ കഴിഞ്ഞുപോകുന്നത്.
അതേസമയം, ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ നിരക്കുയരുകയും അനുസൃതമായി ഇതര ഗൾഫ് നാടുകളിലടക്കം ഇന്ധന വില കൂടുകയും ചെയ്യുമ്പോഴും ഒമാനിലെ ഇന്ധനവിലയിലെ സ്ഥിരത വാഹന ഉടമകൾക്ക് ആശ്വാസകരമാണ്. ഡ്രൈവർമാർക്ക് അനുകൂലമാണ് നിലവിലെ സാഹചര്യം. ക്രൂഡ് ഓയിൽ നിരക്കിലുണ്ടാകുന്ന വർധനവ് ഒമാന്റെ വരുമാനം വർധിപ്പിക്കുകയും വിപണിക്ക് ഗുണകരമാവുകയും ചെയ്യുന്നു. ആഭ്യന്തര വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു. മേഖലയിലെ ഏറ്റവും കുറഞ്ഞ ഇന്ധന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് നിലവിൽ സുൽത്താനേറ്റ്.
asf