ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു

ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു. ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവർ എവിടത്തുകാരാണ് എന്നതുൾപ്പടെയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും എത്തിയാണ് ഇവരെ പുറത്തെടുത്തത്.
ഓയിൽ ഫാക്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷിതമല്ലാത്ത രീതിയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനാണ് ഫാക്ടറിക്കെതിരെ കേസെടുത്തത്. ഓയിൽ ഫാക്ടറിയുടെ ഭാഗത്ത് നിന്നും മറ്റ് വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് അതീവ സുരക്ഷ നൽകണമെന്ന സർക്കാരിന്റെ നിർദേശമുള്ളപ്പോഴാണ് ഈ ദാരുണ സംഭവം നടക്കുന്നത്.
ആദ്യഘട്ടത്തിൽ രണ്ടോ മൂന്നോ പേരാണ് ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്കിൽ ഇറങ്ങിയത്. ഇവർക്ക് ശാരീരിക പ്രശ്നം ഉണ്ടായപ്പോൾ ഇവരെ പുറത്തെത്തിക്കാൻ വേണ്ടിയാണ് മറ്റ് തൊഴിലാളികളും ഉള്ളിലിറങ്ങിയത്. അങ്ങനെയാണ് എഴ് പേർ അപകടത്തിൽപ്പെട്ട് മരിച്ചത്.
turt