ആന്ധ്രാപ്രദേശിൽ റോഡുകളിലെ പൊതുസമ്മേളനങ്ങൾക്കും റാലികൾക്കും വിലക്ക്

ആന്ധ്രാപ്രദേശിൽ റോഡിലും ദേശീയ പാതയിലും പൊതുസമ്മേളനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിന് വിലക്ക്. പൊതുസുരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി കന്ദുകുരുവിൽ നടത്തിയ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. 1861ലെ പോലീസ് ആക്‌ട് പ്രകാരം തിങ്കളാഴ്ച രാത്രി വൈകിയാണ് സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഗതാഗതം, പൊതുഗതാഗതം, അടിയന്തര സേവനങ്ങൾ എന്നിവയെ തടസപ്പെടുത്താതെ പൊതുയോഗങ്ങൾ നടത്തുന്നതിനായി പൊതുനിരത്തുകളിൽ നിന്ന് മാറി മറ്റ് സ്ഥലങ്ങൾ കണ്ടെത്തണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഹരീഷ് കുമാർ ഗുപ്ത അതാത് ജില്ലാ ഭരണകൂടത്തോടും പോലീസിനോടും ആവശ്യപ്പെട്ടു.
പൊതു വഴികളിൽ മീറ്റിംഗുകൾ അനുവദിക്കുന്നത് ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പൊതുയോഗങ്ങൾക്കുള്ള അനുമതി പരിഗണിക്കാവൂ എന്നും പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. നിരോധനം നടപ്പിലാക്കുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഡിസംബർ 28ന് നടന്ന കന്ദുകുരു സംഭവമാണ്.
അതേസമയം, സർക്കാർ തീരുമാനത്തെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി അപലപിച്ചു. “ക്രൂരത’യെന്നാണ് നടപടിയെ പ്രതിപക്ഷം വിശേഷിപ്പിച്ചത്.
ftyftuft