ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം


ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ (42) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തിൽ  സിബിഐ അന്വേഷണം വേണമെന്ന് സൊനാലിയുടെ കുടുംബം ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയിൽ ഗോവയിൽ ഹൃദയാഘാതത്തെ തുടർന്നാണ് സൊനാലി  മരിച്ചത്. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. സൊനാലി ഹൃദയാഘാതം മൂലമാണ്  മരിച്ചതെന്ന് വീട്ടുകാർ അംഗീകരിക്കില്ലെന്ന് സഹോദരി രമൻ പറഞ്ഞു. സൊനാലി ആരോഗ്യവതിയായിരുന്നു. ഹൃദയാഘാതം ഉണ്ടാകാൻ ഒരു സാധ്യതയുമില്ല.  അവൾക്ക് അത്തരത്തിലൊരു ആരോഗ്യപ്രശ്നമില്ലായിരുന്നു. അവൾ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാൻ കുടുംബം തയാറല്ല. സിബിഐ  അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണെന്ന് രമൻ പറഞ്ഞു.

മരണത്തിന് തലേദിവസം വൈകുന്നേരം അവളുടെ ഫോൺ വന്നു. വാട്സ്ആപ്പിൽ സംസാരിക്കണമെന്ന് അവൾ പറഞ്ഞു. സംശയകരമാതെന്തോ നടക്കുന്നുണ്ടെന്ന് പറഞ്ഞു. പിന്നീട്, അവൾ ഫോൺ കട്ട് ചെയ്‌തു. പിന്നെ എടുത്തില്ല− രമൻ ആശങ്ക പങ്കുവച്ചു. ടിക് ടോക് മുൻ താരമായ സൊനാലി റിയാൽറ്റി ടിവി ഷോയായ ബിഗ് ബോസിലൂടെയാണ് പ്രശസ്തയായത്. 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാന യിലെ ആദംപുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസിലെ കുൽദീപ് ബിഷ്ണോയിയോടു പരാജയപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed