തന്നെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ഗവർണർ

തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വിസിയുടെ പുനർ നിയമനം. ചരിത്ര കോൺഗ്രസിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ച ഇർഫാൻ ഹബീബീനെതിരെ ഇതുവരെ നടപടിയെടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവാണ് സർക്കാരിന്‍റെ മൗനം. ഇർഫാൻ ഹബീബിന്‍റെ പ്രതിഷേധം കേരള സർക്കാർ നടപടി എടുക്കില്ല എന്ന ധൈര്യത്തിൽ ആയിരുന്നു. വേദിയിൽ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയിൽ സംസാരിച്ചു. ഉത്തർപ്രദേശിലാണെങ്കിൽ ഇത് നടക്കില്ലെന്നും ഗവർണർ പറഞ്ഞു.
ചരിത്ര കോൺഗ്രസിലെ ആക്രമണശ്രമത്തെക്കുറിച്ച് വിസിയോട് റിപ്പോർട്ട് തേടിയിരുന്നു. രണ്ട് തവണ കത്തയച്ചിട്ടും വിസി നിഷേധാത്മക വിശദീകരണമാണ് നൽകിയത്. സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വിസിയുടെ മറുപടി. ഭരണഘടനയന്ത്രം തകർന്നാൽ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന സൂചന ഗവർണർ ആവർത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.
ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഡൽഹിയിൽ വിശേഷിപ്പിച്ചിരുന്നു. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇർഫാൻ ഹബീബിന്‍റെ പ്രവർത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ചരിത്ര കോൺഗ്രസിൽ ഉണ്ടായത് ആസൂത്രിത ആക്രമണണെന്ന് ഗവർണർ ആരോപിച്ചു.
അതേസമയം കണ്ണൂർ വിസിക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിമിനൽ പരാമർശത്തെ ചരിത്രകാരന്‍മാർ അപലപിച്ചു. അപകീർത്തികരവും രാഷ്ട്രീയ പ്രേരിതവുമായ പരാമർശം അംഗീകരിക്കാനാകില്ലെന്നും, ഗവർണർ ഇത്തരം ആക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും അന്‍പത് ചരിത്രകാരന്‍മാരും അധ്യാപകരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.