സത്യവാങ്മൂലത്തിന്‍റെ ഉള്ളടക്കം മാധ്യമങ്ങളിൽ വന്നു; അതൃപ്തി അറിയിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വാക്സിൻ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്‍റെ ഉള്ളടക്കം മാധ്യമങ്ങളിൽ വന്നതിൽ കോടതിക്ക് അതൃപ്തി. വാക്സിൻ നയത്തിൽ സുപ്രീംകോടതി ഇടപെടരുത് എന്നതായിരുന്നു സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. സത്യവാങ്മൂലം ലഭിക്കാൻ വൈകിയെങ്കിലും പ്രയാസമുണ്ടായില്ല, കാരണം നിങ്ങളുടെ സത്യവാങ്മൂലം ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് പത്രം വായിച്ച് അതിലെ വിശദാംശങ്ങൾ താൻ മനസിലാക്കിയെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് പറഞ്ഞത്.
അതേസമയം ഇന്ത്യയുടെ വാക്സിൻ കയറ്റുമതിയുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ ഉയരുകയാണ്. വാക്സിൻ നയം പാളിയെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. 6.60 കോടി ഡോസ് വാക്സിനാണ് ഇന്ത്യ ഇതുവരെ കയറ്റി അയച്ചത്. 93 രാജ്യങ്ങൾ ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചു. എന്നാൽ ഇതിൽ 88 രാജ്യങ്ങളിലും രോഗവ്യാപനം ഇന്ത്യയേക്കാൾ കുറവാണ്. കയറ്റുമതി തുടങ്ങിയ സമയത്ത് ഇന്ത്യയേക്കാൾ സുരക്ഷിതമായ നിലയിലായിരുന്നു 64 രാജ്യങ്ങളും. രാജ്യത്ത് ആവശ്യംവേണ്ട വാക്സിൻ സ്റ്റോക്ക് ചെയ്യാതെ കയറ്റുമതി നടത്തിയത് കേന്ദ്രസർക്കാരിന്‍റെ ദീർഘവീക്ഷണമില്ലായ്മയാണെന്നാണ് വിമർശനം.