തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ അഹിന്ദുക്കളായ 44 ജീവനക്കാരെ പിരിച്ചുവിടുന്നു
ഹൈദരാബാദ് : 44 അഹിന്ദുക്കളായ ജീവനക്കാരെ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ നിന്ന്് പിരിച്ചുവിടുന്നു. ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇവർക്ക്തിരുമല തിരുപ്പതി ദേവസ്ഥാന(ടി.ടി.ഡി)ത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകി. നിയമപ്രകാരം ഹിന്ദുക്കൾക്ക് മാത്രമാണ് ക്ഷേത്രജീവനക്കാരാകാൻ കഴിയുക. നിയമം ഇതായിരിക്കെ തങ്ങളെ എന്തുകൊണ്ട് ജോലിയിൽനിന്ന് പിരിച്ചുവിടാതിരിക്കണം എന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കാനാണ് കാരണം കാണിക്കൽ നോട്ടീസിലൂടെ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഹിന്ദുക്കളായ ജീവനക്കാർ ക്ഷേത്രത്തിൽ ജോലി ചെയ്യുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ടി.ടി. ഡിയുടെ നടപടി. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത് ഞെട്ടലുണ്ടാക്കുന്നെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരൻ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
തന്റെ കുടുംബാംഗങ്ങളെല്ലാവരും വർഷങ്ങളായി ഹൈന്ദവാചാര പ്രകാരമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.ടി.ഡിയിലെ ഒരു ജീവനക്കാരി ഔദ്യോഗിക വാഹനത്തിൽ പള്ളിയിൽ പോകുന്നതിന്റെയും പ്രാർഥിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തുകയും വൈറലാവുകയും ചെയ്തിരുന്നു. തുടർന്നാണ് ടി.ടി.ഡിയിൽ അഹിന്ദുക്കൾ ജോലി ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയർന്നതും ഇവരെ ഒഴിവാക്കാനുള്ള നീക്കത്തിലേക്കും കാര്യങ്ങൾ എത്തിച്ചത്.



