വന്ദേഭാരതിൽ മോശം ഭക്ഷണം: കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം രൂപ പിഴ
ഷീബ വിജയൻ
യാത്രക്കാർക്ക് മോശം ഭക്ഷണം വിളമ്പിയ സംഭവത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് എക്‌സ്‌പ്രസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ബന്ധപ്പെട്ട കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ, ഐ.ആർ.സി.ടി.സിക്ക് (IRCTC) 10 ലക്ഷം രൂപ പിഴയും കാറ്ററിങ് ടീമിന്റെ കരാർ റദ്ദാക്കാനും റെയിൽവേ ഉത്തരവിട്ടു.
കഴിഞ്ഞ മാർച്ച് 15-ന് പട്‌ന-ടാറ്റാനഗർ (21896) വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാരൻ നൽകിയ പരാതിയിലാണ് ഈ നടപടി. യാത്രക്കാരുടെ സുരക്ഷയ്ക്കും സേവന നിലവാരത്തിനുമാണ് പ്രഥമ പരിഗണനയെന്ന് റെയിൽവേ വക്താവ് വ്യക്തമാക്കി. പ്രതിവർഷം 58 കോടി ഭക്ഷണപൊതികൾ വിതരണം ചെയ്യുന്ന റെയിൽവേയിൽ പരാതികൾ വളരെ കുറവാണെന്നും (0.0008%), കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരം വീഴ്ചകൾക്ക് 2.6 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
റെയിൽവേയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അഞ്ച് പുതിയ നവീകരണ പദ്ധതികൾ കൂടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഇതോടെ ഈ വർഷം പ്രഖ്യാപിച്ച ആകെ നവീകരണ പദ്ധതികളുടെ എണ്ണം ഒൻപതായി. പുതിയ പദ്ധതികളിൽ രണ്ടെണ്ണം ചരക്ക് നീക്കത്തെയും ഒരെണ്ണം നിർമ്മാണ പ്രവർത്തനങ്ങളെയും രണ്ടെണ്ണം യാത്രക്കാരുടെ സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ളതാണ്.
dsadsasdasd



