മമതയെ വിമർശിച്ചതിന് വിദ്യാർത്ഥിനിക്കെതിരെ പോസ്റ്ററുകൾ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചതിന് എംടെക്ക് വിദ്യാര്‍ത്ഥിനിയുടെ വീടിന് മുന്നില്‍ വിമര്‍ശന ബോര്‍ഡ് സ്ഥാപിച്ച് മമത അനുകൂലികളുടെ പ്രതിഷേധം.
സംസ്ഥാനത്തെ ജനത തൊഴിലില്ലായ്മയിലും പട്ടിണിയിലും നട്ടം തിരിയുമ്പോള്‍ ദുര്‍ഗാ പൂജയ്ക്കായി വലിയ തുക ചിലവാക്കിയ മമത ബാനര്‍ജിക്കെതിരെ പോസ്റ്റിട്ട ഇരുപത്തിയൊന്നുകാരിയുടെ വീടിനുമുന്നിലാണ് പോസ്റ്റിനെ വിമര്‍ശിച്ച് അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചത്.
നിന്നെയോര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും മുഖ്യമന്ത്രിയ്‌ക്കെതിരായ വിമര്‍ശനത്തെ അപലപിക്കുന്നുവെന്നും ബോര്‍ഡില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പ്രൊഫൈലും പോസ്റ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡം ഡം വാര്‍ഡ് 8 സിറ്റിസണ്‍ കമ്മിറ്റി എന്ന തൃണമൂല്‍ അനുകൂലികളുടെ കൂട്ടായ്മയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. മമതയെ വിമര്‍ശിക്കാന്‍ വിദ്യാര്‍ത്ഥിനിക്ക് അവകാശമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിനിയെ അപലപിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് കൂട്ടായ്മയുടെ വാദം.

