കുവൈത്തിൽ നിന്നും ഫിലിപ്പീൻസ് പൗരന്മാരെ കടത്തുന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ ഗാർഹിക പീഡനത്തിന് ഇരയാവുന്ന തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഫിലിപ്പീൻ എംബസി സമാന്തര രക്ഷാ ദൗത്യം നടത്തുന്നതായി റിപ്പോർട്ട്. ഫിലിപ്പീൻസിലെ ഫിലിസ്റ്റാർ വെബ് സൈറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായി ഇത്തരത്തിൽ നിരവധി പേരെ സ്വദേശി വീടുകളിൽ നിന്നും കടത്തി കൊണ്ടു പോയതിന്റെ തെളിവുകൾ മാധ്യമം പുറത്തുവിട്ടു.
ഗാർഹിക മേഖലയിൽ പീഡനം അനുഭവിക്കുന്ന ഫിലിപ്പീൻ സ്വദേശികളെ മോചിപ്പിക്കുന്നതിന് കുവൈത്തിലെ ഫിലിപ്പീൻ എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക രക്ഷാ ദൗത്യം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വദേശി വീടിന് പുറത്ത് നിർത്തിയ ഫിലിപ്പീൻ എംബസിയുടെ വാഹനത്തിൽ പൊടുന്നനെ വീടിനകത്തു നിന്നും ഇറങ്ങി വരുന്ന യുവതിയെ കടത്തിക്കൊണ്ടു പോകുന്നതാണ് ദൃശ്യം. ഭാരമേറിയ യാത്രാ ബാഗ് വാഹനത്തിൽ കയറ്റുന്നതിന് യുവതിയെ സഹായിക്കുന്നതും എംബസി ഉദ്യോഗസ്ഥനാണെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുവൈത്തിലെ ഫിലിപ്പീൻ സ്ഥാനപതി റിനാറ്റോ പെഡ്രോ വാർത്ത സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഗാർഹിക ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം വിമുഖത കാട്ടുന്നത് കാരണമാണ് തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഇത്തരത്തിലുള്ള പ്രത്യേക രക്ഷാ പ്രവർത്തനങ്ങൾ നടത്തേണ്ടി വരുന്നതെന്നാണ് ഫിലിപ്പീൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ ഏപ്രിൽ 7 മുതൽ 26 ഓളം പൗരന്മാരെ മോചിപ്പിച്ച് എംബസിയുടെ അഭയ കേന്ദ്രത്തിലോ അല്ലെങ്കിൽ ആശുപത്രികളിലോ മാറ്റിയതായും ഫിലിപ്പീൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അതേസമയം കുവൈത്തിനെ മോശമാക്കുന്ന തരത്തിൽ ഫിലിപ്പീൻ സർക്കാരിൽ നിന്നും ചില എംബസി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ നടപടികളിൽ കുവൈത്ത് വിദേശ കാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചു. ഇത്തരം നടപടികൾ നയതന്ത്ര രംഗത്തെ മര്യാദകൾക്ക് ചേർന്നതല്ലെന്നും കുവൈത്തിലെ ഫിലിപ്പീൻ സ്ഥാനപതിക്ക് കൈമാറിയ പ്രതിഷേധ കുറിപ്പിൽ കുവൈത്ത് കുറ്റപ്പെടുത്തി.