ഇജക്ടർ സീറ്റ് ഇനി ഇന്ത്യ തദ്ദേശീയമായി നിർമിക്കും; യുദ്ധവിമാന പൈലറ്റിൻ്റെ ഇജക്ഷൻ സംവിധാന പരീക്ഷണം വിജയകരം
ഷീബ വിജയ൯
ചണ്ഡീഗഡ്: അപകടത്തിൽപ്പെടുന്ന യുദ്ധവിമാനത്തിൽ നിന്ന് പൈലറ്റുമാരെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഇജക്ഷൻ സംവിധാനത്തിൻ്റെ (ഹൈ സ്പീഡ് റോക്കറ്റ്-സ്ലെഡ് ടെസ്റ്റ്) പരീക്ഷണം വിജയകരം. ഇതോടെ ഇജക്ഷൻ സീറ്റ് ഇനി തദ്ദേശീയമായി ഇന്ത്യക്ക് നിർമിക്കാനാകും. പൈലറ്റിനെ രക്ഷിക്കാനുള്ള സാങ്കേതിക സംവിധാനമുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും ഇടംപിടിച്ചു. ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിലെ ഡി.ആർ.ഡി.ഒയുടെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിലായിരുന്നു പരീക്ഷണം. മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിലാണ് സ്ലെഡ് കുതിച്ചത്. ഡിഫൻസ് ആൻഡ് റിസർച്ച് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) ആണ് സംവിധാനം വികസിപ്പിച്ചത്. ഒരു സ്ഫോടനാത്മക ചാർജ് അല്ലെങ്കിൽ റോക്കറ്റ് മോട്ടർ ഉപയോഗിച്ച് സീറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് തള്ളുകയും പിന്നീട് പാരച്യൂട്ട് നിവരുകയും ചെയ്യുന്നതാണ് ഇജക്ഷൻ സീറ്റിൻ്റെ പ്രവർത്തനം. നിലവിൽ ലോകത്തുള്ള 93 വ്യോമസേനകൾക്ക് ഇജക്ഷൻ സീറ്റ് നിർമിച്ച് നൽകുന്നത് മാർട്ടിൻ ബേക്കർ എയർക്രാഫ്റ്റ് കമ്പനിയാണ്.
