പാർലമെന്റ് പിരിച്ചു വിട്ട് അമീർ ഉത്തരവിറക്കി
കുവൈറ്റ്: മന്ത്രിമാർക്കെതിരെ മാസങ്ങളായി തുടർന്ന ആരോപണങ്ങൾ മൂലം പ്രക്ഷുബ്ധമായിരുന്ന കുവൈത്ത് പാർലമെന്റ് പിരിച്ച് വിടാൻ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഉത്തരവിട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണ് പാർലിമെന്റ് പിരിച്ചുവിടാൻ ശുപാർശ ചെയ്തത്. നിലവിലുള്ള പാർലമെന്റിന്റെ അവസാന സമ്മേളനം നാളെ ചേരാനിരിക്കെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസം രണ്ടു മന്ത്രിമാർക്കെതിരെ നാല് എം.പി
മാർ കുറ്റവിചാരണാ നോട്ടിസ് നൽകിയിരുന്നു. സുരക്ഷാ വെല്ലുവിളികളും മേഖലയിലെ കലുഷിതമായ അവസ്ഥയും പരിഗണിച്ച് പുതിയ പ്രതിനിധികളെ കണ്ടെത്തുന്നതിന് അവസരം ഒരുക്കുന്നതിനാണു നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. 2013ൽ നിലവിൽ വന്ന ഈ പാർലിമെന്റാണ് സമീപകാലചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്നത്. നാലുവർഷം കാലാവധിയുണ്ടെങ്കിലും വിവിധ കാരണങ്ങളുടെ പേരിൽ നേരത്തേതന്നെ പിരിച്ചുവിടുന്നതാണു പതിവ്. രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരമില്ലെങ്കിലും വ്യക്തികൾ ചേർന്നുള്ള ഗ്രൂപ്പ് രാഷ്ട്രീയമാണു കുവൈത്തിലുള്ളത്. പത്ത് നിയോജകമണ്ധലങ്ങളിൽ നിന്ന് പത്തുപേർ വീതമാണ് പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.

