കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: വൻ മയക്കുമരുന്ന് നിർമ്മാണ ശൃംഖല തകർത്തു
ഷീബ വിജയൻ
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി കുവൈത്ത് സുരക്ഷാ സേന. നാഡീവ്യവസ്ഥയെ ബാധിക്കുന്ന 'ലിറിക്ക' എന്ന ലഹരിമരുന്ന് വൻതോതിൽ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന സംഘത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ തകർത്തു.
ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ സുപ്രധാന സുരക്ഷാ ഓപ്പറേഷൻ നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കുവൈത്ത് പൗരന്മാരും ജോർദാൻ, ഈജിപ്ത് സ്വദേശികളായ രണ്ടുപേരും ഉൾപ്പെടെ അഞ്ചുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീവ്രമായ രഹസ്യ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് മയക്കുമരുന്ന് കേന്ദ്രങ്ങൾ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിലായിട്ടാണ് ഈ ശൃംഖല പ്രവർത്തിച്ചിരുന്നത്. ഇതിൽ രണ്ട് കേന്ദ്രങ്ങൾ ലിറിക്കയുടെ അസംസ്കൃത പൗഡറും നിർമ്മിച്ച ഗുളികകളും വൻതോതിൽ സൂക്ഷിക്കാൻ ഉപയോഗിച്ചപ്പോൾ, മൂന്നാമത്തെ കേന്ദ്രം വലിയ വ്യാവസായിക മെഷീനുകളും പാക്കിംഗ് ഉപകരണങ്ങളും സജ്ജീകരിച്ച് ലഹരിമരുന്ന് ഫാക്ടറിയാക്കി മാറ്റുകയായിരുന്നു.
പ്രമുഖ മരുന്ന് കമ്പനികൾ വിപണിയിലിറക്കുന്ന അതേ ഗുളികകളുടെ മാതൃകയിലാണ് ഇവർ വ്യാജമായി ലിറിക്ക നിർമ്മിച്ച് വിതരണത്തിന് തയ്യാറാക്കിയിരുന്നത്. വിപണിയിലേക്ക് എത്തിക്കുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ സേന ഇവ പിടിച്ചെടുക്കുകയും പ്രതികൾക്കെതിരെ കർശന നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
sdsdfsds

