കോഴിക്കോട് വീട്ടുജോലിക്കായി വന്ന പെൺകുട്ടിക്കുനേരെ വീട്ടുകാരുടെ ക്രൂരത

പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് നിര്‍ത്തിയ പതിമൂന്നുകാരിക്ക് ക്രുരമര്‍ദ്ദനം. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശിയായ ഡോ: മിര്‍സ മുഹമ്മദ് ഖാനെതിരെയും അയാളുടെ ഭാര്യ റുഹാനയ്‌ക്കെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത്.
നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുകയായിരുന്നു. ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തത്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതുകണ്ട അയല്‍വാസികളാണ് വിവരം ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകരെ അറിയിച്ചത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ വെള്ളിമാടുകുന്ന് ബാലികാമന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടറുടെ ഭാര്യ റുഹാനയാണ് തന്നെ മര്‍ദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്കടത്ത്, ബാലവേല തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
അയല്‍വാസികളാണ് ഈ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. അവര്‍ എത്തി കുട്ടിയെ വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തിലെത്തി. അവിടെയെത്തി പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.