ജയിൻ ഹവാലക്കേസിലെ മുഖ്യപ്രതിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് ഇടതുപക്ഷത്തിന്റെ മുഖപത്രം

ഗവർണർ−മുഖ്യമന്ത്രി പോരിനു പിന്നാലെ ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയും സിപിഐ മുഖപത്രമായ ജനയുഗവും. നിലപാട് വിറ്റ് ബിജെപിയിലെത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണെന്നും ദേശാഭിമാനിയിൽ കുറ്റപ്പെടുത്തലുയർന്നു. ജയിൻ ഹവാലക്കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാൻ. കേസിൽ കൂടുതൽ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. എന്നിട്ടാണ് അഴിമതിയില്ലാത്ത ഇടതുപക്ഷത്തിനെതിരെ അദ്ദേഹം വരുന്നത്. ബിജെപിയുടെ കൂലിപ്പടയാളിയായി ആരിഫ് മുഹമ്മദ് ഖാൻ അസംബന്ധ നാടകം നയിക്കുന്നു. വിലപേശി കിട്ടിയ നേട്ടങ്ങളിൽ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിൽ വിമർശനം ഉയർന്നു.
അതേസമയം, ഗവർണർ മനോനില തെറ്റിയവരെ പോലെ പെരുമാറുന്നുവെന്നാണ് ജനയുഗത്തിന്‍റെ മുഖപ്രസംഗത്തിലെ വിമർശനം. ഗവർണർ ബ്ലാക്ക്‌മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നു. സർക്കാരിനെതിരെ ഗവർണർ ധൂർത്ത് ആരോപിക്കുന്നു. രാജ്ഭവന്‍റെയും ഗവർണറുടെയും ധൂർത്ത് വെബ്‌സൈറ്റിൽ വ്യക്തമാകും. ഓരോ മാസവും ഗവർണർ സംവിധാനത്തിന് ചെലവാക്കുന്നത് കോടികളാണ്. ഗവർണറെന്ന വാക്കിനോട് നീതി പുലർത്താതെ അദ്ദേഹം പുലഭ്യം പറയുന്നുവെന്നുമാണ് ജനയുഗത്തിലെ വിമർശനക്കുറിപ്പിലുള്ളത്.
seys