ദേശീയപാതകളിലെ ടോൾ പ്ലാസകൾ നിർത്തലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ദേശീയപാതകളിലെ ടോൾ പ്ലാസകൾ നിർത്തലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ച് ടോൾ പിരിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. നമ്പർ പ്ലേറ്റ് റീഡ് ചെയ്ത് വാഹന ഉടമകളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടികളിൽ നിന്ന് ടോൾ എടുക്കും. പരീക്ഷണാടിസ്ഥാനത്തിൽ പൈലറ്റ് പദ്ധതികൾ നടക്കുന്നുണ്ടെന്നും നിയമഭേദഗതി ഉൾപ്പെടെ ആലോചനയിലുണ്ടെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
“ടോൾ അടയ്ക്കാത്ത വാഹനങ്ങൾ കടന്നു പോയാൽ പിഴ ഈടാക്കുന്ന സംവിധാനം നിയമത്തിലില്ല. എന്നാൽ ഇത് ഭേദഗതിയിൽ കൊണ്ടുവരണം. നമ്പർ പ്ലേറ്റ് ലഭിക്കാത്ത വാഹനങ്ങൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അവ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് ബിൽ അവതരിപ്പിക്കും. നമ്പർ പ്ലേറ്റുകളിൽ 9 അക്ക നമ്പറുകൾക്ക് പുറമെ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അത് റീഡ് ചെയ്യാതെ തിരിച്ചറിയാൻ കഴിവുള്ളവയാണ് എഎൻപിആർ ക്യാമറകൾ. പൈലറ്റ് സർവേയിൽ ഇത് വിജയിച്ചു. ഇന്ത്യ പോലുള്ള രാജ്യത്ത് വരുമാന നഷ്ടം കുറയ്ക്കുന്നതിനുള്ള ഇത്തരം സംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടത്.” മന്ത്രി പറഞ്ഞു.
ഫാസ്റ്റ്ടാഗ് സംവിധാനത്തിലൂടെ ലഭിക്കുന്ന 97ശതമാനം 40,000 കോടിയാണ്. ബാക്കി 3 ശതമാനം സാധാരണ ടോളിലൂടെയുമാണ് ലഭിക്കുന്നത്. നിലവിലെ സംവിധാനമനുസരിച്ച് 112 വാഹനങ്ങളാണ് ഓരോ മണിക്കൂറിലും ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്നത്. ഓട്ടോമാറ്റിക് സംവിധാനം സ്ഥാപിക്കുമ്പോൾ മണിക്കൂറിൽ 260 വാഹനങ്ങൾ എന്ന നിലയിലേക്ക് ഉയർത്താനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2021 ഫെബ്രുവരി 16 മുതലാണ് ഫാസ്റ്റ് ടാഗ് സംവിധാനം നിർബന്ധമാക്കിയത്.