ദത്തുവിവാദം: കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ അധികൃതർ ആന്ധ്രപ്രദേശിലേക്ക് തിരിച്ചു


തിരുവനന്തപുരം: ദത്തുവിവാദം സംബന്ധിച്ച കേസ് തിരുവനന്തപുരം കുടുംബകോടതി ഇന്നു പരിഗണിക്കാനിരിക്കെ കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ശിശുക്ഷേമ സമിതി അംഗങ്ങൾ‍ ആന്ധ്രപ്രദേശിലേക്കു യാത്രതിരിച്ചു. ഇന്നു രാവിലെ 6.10ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് നാലംഗ സംഘം യാത്ര തിരിച്ചത്. മൂന്നു പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. നിലവിൽ ആന്ധ്ര സ്വദേശികളായ ദന്പതികളുടെ സംരക്ഷണയിലാണ് കുഞ്ഞ്. ഉദ്യോഗസ്ഥസംഘം എത്തുന്ന വിവരം ആന്ധ്രാപ്രദേശിലെ ദന്പതികളെ അറിയിച്ചിരുന്നു. കുഞ്ഞിനെ തിരിച്ചെത്തിച്ചു കഴിഞ്ഞാൽ ഡിഎൻഎ പരിശോധന നടത്തും. 

കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കണമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരത്തെത്തിക്കുന്ന കുഞ്ഞിനെ ജില്ലാ ചൈൽ‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സംരക്ഷണയിലാക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സംരക്ഷണ ചുമതല വഹിക്കും.  തന്‍റെ അനുമതിയില്ലാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്ന പേരൂർക്കട സ്വദേശിനി അനുപമയുടെ പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന നടത്തണമെന്നു കോടതി നിർദേശിച്ചിരുന്നു. സർക്കാരിന്‍റെ ആവശ്യപ്രകാരം ദത്ത് നടപടി കോടതി നിർത്തി വച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധനയ്ക്കായി ദത്തെടുത്ത ദന്പതികളിൽനിന്നു കുഞ്ഞിനെ തിരികെയത്തിക്കാൻ നടപടി സ്വീകരിച്ചുവെന്നു ചൈൽഡ് വെൽഫർ കമ്മിറ്റി ഇന്നു കോടതിയെ അറിയിക്കും.

You might also like

Most Viewed