നാർക്കോട്ടിക്ക് ജിഹാദ്; പ്രസ്താവന നടത്തിയവർ പിൻവലിച്ചാൽ തീരുമെന്ന് കാന്തപുരം

കോഴിക്കോട്: നാർക്കോട്ടിക്ക് ജിഹാദ് എന്ന വിവാദ പ്രസ്താവന നടത്തിയത് ഒരാൾ മാത്രമാണെന്നും പ്രസ്താവന പിന്‍വലിച്ചാൽ പ്രശ്‌നം തീരുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ പറഞ്ഞതിൽ കൂടുതലായി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മാർ ക്ലീമിസ് വിളിച്ച മതനേതാക്കന്മാരുടെ യോഗത്തിൽ മുസ്ലിം സംഘടനകൾ പങ്കെടുക്കില്ലെന്ന നിലപാടും അദ്ദേഹം വിശദീകരിച്ചു. തിരുവനന്തപുരത്തെ യോഗത്തിൽ പണ്ഡിതന്മാർ പങ്കെടുക്കുന്നതായി അറിയില്ല. മുസ്ലീങ്ങളുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.
പാലാ ബിഷപ്പ് പരാമർശം പിൻവലിക്കണമെന്ന് ഇന്നലെയും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മധ്യസ്ഥ ചർച്ചയല്ല ആവശ്യമെന്നും തെറ്റായ പരാമർശം അദ്ദേഹം പിൻവലിക്കുകയാണ് വേണ്ടെതെന്നും കാന്തപുരം ആവശ്യപ്പെട്ടു.