കോവിഡ് മരണസംഖ്യ ഉയരും, വെന്‍റിലേറ്ററുകൾ തികയാതെ വരും: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ സംസ്ഥാനത്തു കോവിഡ് മരണസംഖ്യ ഉയരാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എറണാകുളം മെഡിക്കൽ കോളേജിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
സംസ്ഥാനത്തു കോവിഡ് മരണസംഖ്യ ഇനിയും ഉയർന്നേക്കാം. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. രോഗികൾ കൂടുന്നതോടെ വെന്‍റിലേറ്ററുകൾക്കും ക്ഷാമം വരും. ഇപ്പോൾ തന്നെ വെന്‍റിലേറ്ററുകൾക്കു ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രായമുള്ളയാളുകളിലേക്കു രോഗം പടർന്നാൽ വെന്‍റിലേറ്റർ തികയാതെ വരുമെന്നും മന്ത്രി പറഞ്ഞു. എത്ര രോഗികൾ വന്നാലും ആരും റോഡിൽ കിടക്കേണ്ട അവസ്ഥയുണ്ടാവരുത്. എല്ലാവർക്കും ശ്രദ്ധ ലഭിക്കണം. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുത്. ഇക്കാര്യത്തിൽ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണം.
ആർക്കെങ്കിലും രോഗം വന്നാൽ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു. യോജിച്ച പ്രവർത്തനം കൊണ്ടാണു സംസ്ഥാനത്തു കോവിഡ് മരണങ്ങൾ അധികമാകുന്നതു തടയാൻ സാധിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേയാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആളുകൾ ഇടപെടുന്നതെന്നും ശൈലജ പറഞ്ഞു.