സമൂഹമാധ്യമങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്ത 40 പേര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം : യുവതീപ്രവേശ വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈടെക് സെല്ലിന്റേയും ജില്ലാ സൈബര്‍ സെല്ലുകളുടേയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
ഇത്തരത്തിൽ പോസ്റ്റുകളിട്ട ആയിരത്തോളം പേരുടെ പ്രൊഫൈലുകള്‍ നിരീക്ഷണത്തിലാണ്. മിക്ക പ്രൊഫൈലുകളും വ്യാജ പേരുകളിൽ ഉള്ളതാണ്. അക്രമ സന്ദേശങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നതു യുഎഇയില്‍നിന്നാണ്. കേസിൽനിന്നു രക്ഷപ്പെടാനായി വിദേശ രാജ്യങ്ങളില്‍നിന്നാണു പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.
പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ പട്ടിക തയാറാക്കിയശേഷം പൊലീസ് ഫെയ്സ്ബുക്കിന് അയച്ചു കൊടുക്കും. ഇതിനുശേഷം ഇവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ ഭരണകൂടവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിക്കാനാണു നീക്കമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.



