കോഴിക്കോട് മെഡിക്കൽ കോളജിൽ വൻ ചികിത്സാപ്പിഴവ്; വൃക്ക മാറി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് യുവാവ് മരിച്ചു
ഷീബ വിജയൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വാണിമേൽ പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്ത് (45) ആണ് വെന്റിലേറ്ററിൽ കഴിയവെ ഇന്ന് പുലർച്ചെ മരിച്ചത്. ഇടതു വൃക്കയിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവാവിന്റെ വലതു വൃക്കയിലാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആദ്യ സർജറിയും ഈ വർഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ഇവിടെ വെച്ച് നടത്തിയിരുന്നു. ആദ്യം ശസ്ത്രക്രിയ നടത്തിയ വലതുഭാഗത്ത് കടുത്ത പഴുപ്പ് ബാധിച്ചതോടെ കുടുംബത്തിന്റെ അനുമതിയില്ലാതെ ഇടതുഭാഗത്ത് വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നും ആരോപണമുണ്ട്.
രണ്ടു ഭാഗത്തെയും ശസ്ത്രക്രിയകൾക്ക് ശേഷം പഴുപ്പും നീർക്കെട്ടും വന്ന് ആരോഗ്യനില വഷളായപ്പോഴും വീട്ടിൽ പോയി വിശ്രമിക്കാൻ മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്ന് റീജിത്തിന്റെ ഭാര്യ ഷിജില പറയുന്നു. തുടർന്ന് അണുബാധ ശ്വാസകോശത്തിലേക്കും വൃക്കകളിലേക്കും പടർന്നതോടെ കഴിഞ്ഞ മാസം 18-ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മെയ് 30-ന് ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ഭാര്യ ഷിജില മെഡിക്കൽ കോളജ് സൂപ്രണ്ടിനും സഹോദരൻ റിജിലേഷ് പോലീസിനും പരാതി നൽകിയിട്ടുണ്ട്.
asdasasdas

