നടൻ കൃഷ്ണപ്രസാദ് മർദിച്ചെന്ന് പരാതി; അയൽവാസിയായ ഡോക്ടർ ആശുപത്രിയിൽ
ശാരിക I കേരളം I ചങ്ങനാശേരി
നടൻ കൃഷ്ണപ്രസാദും ബി.ജെ.പി കൗൺസിലറായ സഹോദരനും ചേർന്ന് മർദിച്ചെന്ന പരാതിയുമായി അയൽവാസിയായ ഡോക്ടർ രംഗത്ത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ബി. ശ്രീകുമാറാണ് (67) ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ഡോക്ടറുടെ ഭാര്യയുടെ പേരിൽ നിർമിക്കുന്ന വീടിന്റെ കൽക്കെട്ടുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നിർമാണ പ്രവൃത്തികൾ കൃഷ്ണപ്രസാദ് തടഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ ഡോക്ടർ, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെ നടനും സഹോദരനും ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മർദനമേറ്റ ഡോക്ടർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ഡോക്ടറുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് കൃഷ്ണപ്രസാദ് പ്രതികരിച്ചു. വയൽ നികത്തിയ സ്ഥലത്താണ് നിർമാണം നടത്തുന്നതെന്നും റോഡിനോട് ചേർന്നുള്ള ഓട നികത്താനുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റത്തിനെതിരെ പ്രദേശത്തെ 40 ഓളം കുടുംബങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കി. ചങ്ങനാശ്ശേരി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി കൃഷ്ണപ്രസാദ് മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വിവാദം.
esfse


