ഇന്ധന-വാതക ക്ഷാമം: കൊച്ചിയിൽ ഹോട്ടലുകൾ പ്രതിസന്ധിയിൽ; വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ
ഷീബ വിജയൻ
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, പാചകവാതകമോ ഇന്ധനമോ ലഭിക്കുന്നതിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ (സിയാൽ) യാതൊരുവിധ പ്രതിസന്ധിയും ബാധിച്ചിട്ടില്ലെന്ന് സിയാൽ പിആർഒ ജയൻ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പാചകവാതക ക്ഷാമം കൊച്ചിയിലെ ഹോട്ടൽ മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വാതക ലഭ്യതയിലുണ്ടായ കുറവ് കാരണം പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
വിമാന സർവീസുകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. നെടുമ്പാശേരിയിൽ നിന്ന് ഇതുവരെ 61 വിമാന സർവീസുകൾ റദ്ദാക്കി. ദോഹയിലേക്കുള്ള ഏഴ് സർവീസുകളും ദോഹയിൽ നിന്നുള്ള എട്ട് സർവീസുകളും പൂർണ്ണമായും റദ്ദാക്കി. നിലവിൽ ദോഹയിലേക്കുള്ള വിമാനയാത്രകൾ നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ, കുവൈറ്റിൽ നിന്നുള്ള നാല് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒരു സർവീസ് യാത്ര തിരിച്ചിട്ടുണ്ട്. ഷാർജ, ദുബായ്, അബുദാബി, മസ്‌കറ്റ്, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിലവിൽ തുടരുന്നുണ്ടെന്ന് സിയാൽ അധികൃതർ അറിയിച്ചു.
sdsdfs


