ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് 'സൈബോർഗ് പാറ്റകൾ': വിപ്ലവകരമായ സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ
ശാരിക
സിംഗപ്പൂർ: പ്രകൃതിദുരന്തങ്ങളിൽ പെട്ടുപോകുന്നവരെ കണ്ടെത്താൻ ഇനി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള 'സൈബോർഗ് പാറ്റകൾ' രംഗത്തിറങ്ങും. വെള്ളപ്പൊക്കമോ കനത്ത മഴയോ ഉണ്ടാകുന്ന ഘട്ടങ്ങളിൽ വെള്ളത്തിനടിയിലൂടെയും ഇടുങ്ങിയ ഇടങ്ങളിലൂടെയും സഞ്ചരിച്ച് രക്ഷാപ്രവർത്തനം നടത്താൻ ഇവ സഹായിക്കും. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയർ ഹിരോടാക സറ്റോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ വിപ്ലവകരമായ മുന്നേറ്റത്തിന് പിന്നിൽ. പാറ്റകൾക്കായി പ്രത്യേക 3ഡി പ്രിന്റഡ് ഡൈവിംഗ് സ്യൂട്ടുകളും ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു.
പൂർണ്ണമായും റോബോട്ടുകൾ നിർമ്മിക്കുന്നതിന് പകരം, ജീവനുള്ള പാറ്റകളുടെ ശരീരത്തിൽ വയർലെസ് നിയന്ത്രണ സംവിധാനങ്ങളും ഇലക്ട്രോണിക് ബാക്ക്പാക്കുകളും ഘടിപ്പിച്ചാണ് സൈബോർഗ് കീടങ്ങളെ ഉണ്ടാക്കുന്നത്. ഇവയുടെ നാഡീവ്യൂഹത്തിലേക്ക് വൈദ്യുത സിഗ്നലുകൾ അയച്ചുകൊണ്ട് പാറ്റകൾ സഞ്ചരിക്കുന്ന ദിശ നിയന്ത്രിക്കാൻ ഗവേഷകർക്ക് സാധിക്കും. സ്വന്തം പേശികൾ ഉപയോഗിച്ച് ചലിക്കുന്നതിനാൽ പരമ്പരാഗത റോബോട്ടുകളെ അപേക്ഷിച്ച് ഇവയ്ക്ക് ഊർജ ഉപഭോഗം വളരെ കുറച്ചു മതിയാകും.
പാറ്റകൾക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ സഹായിക്കുന്ന ഡൈവിംഗ് സ്യൂട്ടുകൾ മനുഷ്യർ ഉപയോഗിക്കുന്ന ഓക്സിജൻ ടാങ്കിന്റെ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. പരീക്ഷണ വേളയിൽ പാറ്റകൾക്ക് മൂന്ന് മണിക്കൂർ വരെ കൃത്രിമ ശ്വാസമെടുക്കാനും സ്യൂട്ട് ധരിച്ച് വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനും സാധിച്ചു. വരുംദിവസങ്ങളിൽ ദുരന്ത നിവാരണ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ കണ്ടെത്തലിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
gdgd

