ഓസ്ട്രേലിയയിൽ ഭീതിവിതച്ച് കൂറ്റൻ സ്രാവ്; നീന്തൽതാരത്തിന് ദാരുണാന്ത്യം, വേട്ടയാടി കൊല്ലാൻ അപൂർവ ഉത്തരവ്
ശാരിക
പെർത്ത്: ഓസ്ട്രേലിയയിൽ വീണ്ടും സ്രാവിന്റെ ആക്രമണത്തിൽ ദാരുണ മരണം. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിനടുത്തുള്ള പ്രശസ്തമായ സോറെന്റോ ബീച്ചിൽ നീന്താനിറങ്ങിയ പ്രമുഖ നീന്തൽതാരം ഗ്രെഗ് ഒനീൽ (63) ആണ് സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ഇരയായ അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെ തുടർന്ന് ആക്രമണം നടത്തിയ ഗ്രേറ്റ് വൈറ്റ് സ്രാവിനെ വേട്ടയാടി കൊല്ലാൻ അധികൃതർ അപൂർവ്വ ഉത്തരവിട്ടു. കടുത്ത വംശനാശഭീഷണി നേരിടുന്നതും സംരക്ഷിത വിഭാഗത്തിൽപ്പെട്ടതുമായ ഗ്രേറ്റ് വൈറ്റ് സ്രാവുകളെ കൊല്ലാൻ ഉത്തരവിടുന്നത് ഓസ്ട്രേലിയയിൽ അപൂർവ്വവും വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെക്കുന്നതുമായ തീരുമാനമാണ്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പെർത്ത് ഉൾപ്പെടെയുള്ള മേഖലകളിലെ പ്രധാന ബീച്ചുകളെല്ലാം ഭരണകൂടം താൽക്കാലികമായി അടച്ചുപൂട്ടി.
ഈ വർഷം മാത്രം ഓസ്ട്രേലിയയിൽ സ്രാവിന്റെ ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ജനുവരിയിൽ സിഡ്നി ഹാർബറിൽ 12 വയസ്സുകാരനും, മേയ്-ജൂൺ മാസങ്ങളിൽ വിവിധ തീരങ്ങളിലായി മൂന്ന് മുങ്ങൽ വിദഗ്ധരും സ്രാവിന്റെ ആക്രമണത്തിന് ഇരയായിരുന്നു.
#SharkAttack #SorrentoBeach #AustraliaNews #4PMNews
dsadsdfs

