രൂക്ഷമായ സാമ്പത്തിക-ഇന്ധന പ്രതിസന്ധി: പാകിസ്ഥാനിൽ ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ
ശാരിക
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും രൂക്ഷമായ പാകിസ്ഥാനിൽ കോവിഡ് ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചെലവ് ചുരുക്കലിന്റെ ഭാഗമായി കടകളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കുകയും പുതിയ ഔദ്യോഗിക വാഹനങ്ങൾ വാങ്ങുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ആഗോള പ്രതിസന്ധിയാണ് പാകിസ്ഥാനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
കടകളും ഷോപ്പിംഗ് മാളുകളും രാത്രി ഒൻപത് മണിയോടെ അടയ്ക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. റെസ്റ്റോറന്റുകൾ രാത്രി 11 മണിക്കും വിവാഹ ഹാളുകൾ 10 മണിക്കും പ്രവർത്തനം അവസാനിപ്പിക്കണം. വിവാഹച്ചടങ്ങുകൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഒരൊറ്റ വിഭവം മാത്രമേ വിളമ്പാവൂ എന്നും കർശന നിർദ്ദേശമുണ്ട്. ഇസ്ലാമാബാദിൽ സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടാനും തീരുമാനമായി.
സർക്കാർ ഓഫീസുകളിലെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതം അടുത്ത മൂന്ന് മാസത്തേക്ക് 50 ശതമാനമായി വെട്ടിക്കുറച്ചു. എന്നാൽ സായുധ സേനകൾ, ക്രമസമാധാന പാലകർ, അവശ്യ സർവീസുകൾ എന്നിവർക്ക് ഈ നിയന്ത്രണം ബാധകമല്ല. മന്ത്രിമാർ, ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശയാത്രകൾക്ക് മൂന്ന് മാസത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒഴിവാക്കാനാവാത്ത യാത്രകൾക്ക് ഇക്കോണമി ക്ലാസ് മാത്രമേ ഉപയോഗിക്കാവൂ. ഔദ്യോഗിക വിരുന്നുകൾക്കും സെമിനാറുകൾക്കും പൂർണ്ണ നിരോധനമുണ്ട്.
sdfsdf

