എച്ച്ഐവി വ്യാപനം രൂക്ഷം: പസഫിക് ദ്വീപ് രാജ്യമായ ഫിജിയിൽ ദേശീയ അടിയന്തരാവസ്ഥ
ശാരിക
സുവ: എച്ച്ഐവി രോഗബാധിതരുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധനവുണ്ടായതിനെ തുടർന്ന് പസഫിക് ദ്വീപ് രാജ്യമായ ഫിജിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗപരിശോധന, ചികിത്സ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തമാക്കാൻ സർക്കാറും ആരോഗ്യ മന്ത്രാലയവും അടിയന്തര തീരുമാനമെടുത്തു.
പത്തു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്ത് 2025-ൽ മാത്രം 2,016 പുതിയ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി അന്തോണിയോ ലാലബാലാവു അറിയിച്ചു. അഞ്ചു വർഷം മുൻപ് 167 മുതിർന്നവരിൽ ഒരാൾക്ക് എന്ന രീതിയിലായിരുന്ന രോഗബാധ, ഇപ്പോൾ 60-ൽ ഒരാൾക്ക് എന്ന നടുക്കുന്ന അവസ്ഥയിലേക്ക് ഉയർന്നിട്ടുണ്ട്. രോഗബാധിതരായ കുട്ടികളുടെ മരണനിരക്കിലും ആശങ്കാജനകമായ വർദ്ധനവാണുണ്ടായിട്ടുള്ളത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സൗജന്യ സിറിഞ്ച്-സൂചി വിതരണ പദ്ധതി ആരംഭിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തും. ജനങ്ങൾ മടിക്കാതെ മുന്നോട്ടുവന്ന് പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു. യുഎൻ കണക്കുകൾ പ്രകാരം ഫിജിയിൽ 9,100 പേർ എച്ച്ഐവി ബാധിതരായുണ്ടെങ്കിലും ഇതിൽ 39 ശതമാനം പേർക്ക് മാത്രമാണ് തങ്ങൾക്ക് രോഗമുണ്ടെന്ന അറിവുള്ളത്. നിലവിൽ 22 ശതമാനം പേർ മാത്രമാണ് ചികിത്സ തേടുന്നത്.
asdsad

