പരിക്കേറ്റ കുതിരയെ ഉപേക്ഷിച്ചയാൾക്കെതിരെ ബി.എസ്.പി.സി.എ കേസെടുക്കും
മനാമ : ഗുരുതരമായി പരിക്കേറ്റ കുതിരയെ ഉപേക്ഷിച്ചയാൾക്കെതിരെ ബി.എസ്.പി.സി.എ ആനിമൽ വെൽഫെയർ സെന്റർ കേസ് ഫയൽ ചെയ്യും. ആലിയിലെ ജനവാസകേന്ദ്രത്തിലാണ് കാലുകൾക്ക് പരിക്കേറ്റ നിലയിൽ കുതിരയെ കണ്ടെത്തിയത്. കുതിരയെ കണ്ടെത്തിയാതായി അധികാരികൾക്ക് റിപ്പോർട്ട് ചെയ്‌തെന്നും ഉടമയ്ക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും ബി.എസ്.പി.സി.എ പറഞ്ഞു. കുതിരയ്ക്ക് എങ്ങനെയാണ് പരിക്കേറ്റത് എന്നതിനെപ്പറ്റി അറിവില്ല. ദയയില്ലാത്തവനും ക്രൂരനുമായിട്ടാണ് ഉടമയെ ബി.എസ്.പി.സി.എ ചെയർമാൻ മഹ്മൂദ് ഫറജ് വിശേഷിപ്പിച്ചത്.
ഭക്ഷണവും വെള്ളവും ഇല്ലാത്ത സ്ഥലത്ത് കുതിരയെ ഉപേക്ഷിക്കാൻ ഉടമയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് ബി.എസ്.പി.സി.എ ചെയർമാൻ മഹ്മൂദ് ഫറജ് ചോദിച്ചു. ഉടമ ഞങ്ങളെയോ കാർഷിക വന്യജീവി വകുപ്പിനെയോ ബന്ധപ്പെട്ടിരുന്നെങ്കിൽ ആവശ്യമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുമായിരുന്നു. എന്നാൽ, ഉടമ ഈ കുതിരയോട് മനുഷ്യത്ത രഹിതമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ കുതിര കാർഷിക മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ പരിചരണത്തിലാണ്. കാർഷിക മന്ത്രാലയത്തിലെ ആനിമൽ വെൽത്ത് ഡയറക്ടറേറ്റിന്റെ സഹകരണത്തിന് ഫറജ് നന്ദി പറഞ്ഞു.



