വനിതകൾക്ക് ലൈസൻസ് : ഹൗസ് ഡ്രൈവർമാർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ
റിയാദ് : സൗദിയിൽ സ്ത്രീകളും നിരത്തുകൾ കയ്യടക്കിയതോടെ രാജ്യത്തെ പകുതിയോളം ഹൗസ് ഡ്രൈവർമാർക്ക് ജോലിയുപേക്ഷിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. വനിതകളെ ജോലിസ്ഥലത്ത് എത്തിക്കാനും കുട്ടികളെ സ്കൂളിലെത്തിക്കാനുമാണ് ഭൂരിഭാഗം പേരും ഹൗസ് ഡ്രൈവർമാരെ നിയമിച്ചിട്ടുള്ളത്. പുതിയ സാഹചര്യത്തിൽ ഇത് വിദേശി ഡ്രൈവർമാർക്ക് തിരിച്ചടിയാകും. സൗദിയിലാകെയുള്ള ഹൗസ് ഡ്രൈവർമാരുടെ എണ്ണം പത്ത് ലക്ഷത്തിലേറെ വരും.സ്വദേശി കുടുംബങ്ങളുടെ ബജറ്റിൽ നല്ലൊരു തുക നീക്കി വെക്കുന്നുണ്ട് ഹൗസ് ഡ്രൈവർമാർക്കും വീട്ടു ജോലിക്കാർക്കും. 33 ബില്യൻ റിയാൽ രാജ്യത്ത് ഹൗസ് ഡ്രൈവർമാർക്ക് വേണ്ടി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. വനിതകൾ ഡ്രൈവ് ചെയ്യാൻ തുടങ്ങിയതോടെ പ്രതിസന്ധിയിലാണ് ഭൂരിഭാഗം ഹൗസ് ഡ്രൈവർമാരും.
50 ശതമാനത്തോളം ഹൗസ് ഡ്രൈവർമാരുടെ സേവനത്തിൽ നിന്ന് സ്വദേശി കുടുംബങ്ങൾ പിന്മാറുമെന്ന് സാന്പത്തിക മാധ്യമങ്ങൾ പറയുന്നു. ഇതിന് അടിവരയിടുന്നു സൗദി കുടുംബിനികൾ. വനിതകളുടെ ബുദ്ധിമുട്ട് മാത്രം കരുതിയാണ് ഭൂരിഭാഗം പുരുഷന്മാരും ഡ്രൈവർമാരെ നിയോഗിച്ചത്. ജോലി സ്ഥലത്തേക്കും സ്കൂളിലേക്കും ചെറിയ ദൂരം മാത്രമായതിനാൽ അതിന് വേണ്ടി മാത്രം ഡ്രൈവർമാരെ നില നിർത്തേണ്ടയെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. വിദേശ ഹൗസ് ഡ്രൈവർമാരെ പിരിച്ചു വിടുന്നതോടെ ദേശീയ ആളോഹരി വരുമാനം വർദ്ധിക്കും.
സ്ത്രീകൾക്ക് 2018 ജൂൺ 24 മുതൽ രാജ്യത്ത് വാഹനങ്ങൾ ഓടിക്കാൻ അനുമതി നൽകുമെന്ന് ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രഖ്യാപനം കഴിഞ്ഞ വർഷമാണ് ഉണ്ടായത്. ഡ്രൈവിംഗ് ലൈസൻസ് സന്പാദിച്ച സ്ത്രീകൾ ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ ഉടൻതന്നെ േറാഡുകൾ കയ്യടക്കിയിരുന്നു. അവരിൽ സ്വദേശി വനിതകളും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും ഉണ്ടായിരുന്നു. ആദ്യ ദിനം തന്നെ ലൈസൻസുമായി അരലക്ഷത്തോളം പേർ വണ്ടിയോടിച്ചു എന്നാണ് കണക്ക്. സ്ത്രീകളുടെ കന്നിയോട്ടം കാണാൻ തെരുവുകളിൽ വൻ ജനാവലി എത്തിയിരുന്നു. പലയിടത്തും പൂച്ചെണ്ടുകൾ നൽകി പുരുഷ പോലീസുകാർ സ്ത്രീ ഡ്രൈവർമാരെ അഭിനന്ദിച്ചു. 2011 മുതൽ വണ്ടി ഓടിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം രാജ്യത്ത് നടക്കുന്നുണ്ട്.




