ജുമേറയിൽ പുതിയ ബസ്- ടാക്സി ലെയിൻ വരുന്നു
ദുബൈ : ബസ്സുകൾക്കും ടാക്സികൾക്കും മാത്രമായുള്ള ലെയിനിന്റെ മൂന്നാംഘട്ടം ജൂലൈ ഒന്നിന് തുറക്കും. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 1.8 കി.മീറ്റർ നീളമുള്ള പുതിയ ലെയിൻ ജുമേറ ലെയ്ക്സ് മെട്രോ േസ്റ്റഷന് സമീപമാണ് തുറക്കുന്നത്. ബസ്സുകളും ടാക്സികളും ഒഴിച്ച് മറ്റ് വാഹനങ്ങൾ ഈ ലൈൻ ഉപയോഗിച്ചാൽ 600 ദിർഹം പിഴ ലഭിക്കും. കഴിഞ്ഞ രണ്ട് മാസമായി പരീക്ഷണാത്മകമായി ഈ ലെയിൻ തുറന്നിരുന്നെങ്കിലും പിഴ ഈടാക്കിയിരുന്നില്ല. ഔദ്യോഗികമായ അറിയിപ്പുണ്ടായിരുന്നില്ലെങ്കിലും ഈ ലെയിൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നെന്ന് ആർ.ടി.എ ട്രാൻസ്പോർട്ടേഷൻ വിഭാഗം തലവൻ അദേൽ ശക്രി പറഞ്ഞു.
രണ്ടു ഘട്ടങ്ങളായി പ്രത്യേക ബസ്- ടാക്സി ലെയിനുകൾ നടപ്പാക്കിയതോടെ പൊതു ബസ്സുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കൃത്യസമയം പാലിക്കാൻ കഴിയുന്നതും, മറ്റ് സൗകര്യങ്ങളും കൂടുതൽ യാത്രക്കാരെ ബസ് യാത്രക്ക് പ്രേരിപ്പിക്കുന്നുണ്ടെന്ന് അദേൽ ശക്രി അഭിപ്രായപ്പെട്ടു. യാത്രാസമയം കുറയ്ക്കാനും, ഗതാഗത തടസ്സം ഒഴിവാക്കാനും പദ്ധതി പ്രയോജനപ്പെടും. 2010 ലാണ് ആദ്യമായി പ്രത്യേക ബസ്- ടാക്സി ലെയിൻ നിൽവിൽവന്നത്. മൻഖൂൽ സ്ട്രീറ്റിൽനിന്ന് അൽ ഖലീജ് സ്ട്രീറ്റ് വരെയുള്ള ആറ്് കിലോമീറ്ററാണ് ഇതിന്റെ ദൈർഘ്യം. 2011-ൽ തിരക്കേറിയ നൈഫ് സ്ട്രീറ്റ് കൂടി ഉൾപ്പെടുത്തി രണ്ടാം ഘട്ടം ഗതാഗതത്തിനായി തുറന്നു. പദ്ധതിയുടെ മൂന്നാംഘട്ടമാണ് ജൂലൈയിൽ ജുമേറയിൽ തുറക്കുന്നത്.
ബസ്സുകൾക്കും ടാക്സികൾക്കും പുറമേ ദുബൈ പോലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങൾക്കും ഈ ലെയിൻ ഉപയോഗിക്കാം. ദുബൈയിൽ ബസ്സുകൾക്കായി പ്രത്യേക ലെയിനുകൾ തുറക്കാനും ആലോചനയുണ്ട്. 2019-ഓടെ 32 കി.മീറ്റർ ബസ് ലെയിനുകൾ നിർമ്മിക്കാനാണ് പദ്ധതി. മൻഖൂൽ, അൽ റാഷിദ്, അമ്മൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ആദ്യ ഘട്ടം തുറക്കും. യാത്രാസമയം കുറയ്ക്കാനും, ഗതാഗത തടസ്സം ഒഴിവാക്കാനും, കൂടുതൽ ആളുകൾ പൊതുവാഹനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഇത് സഹായമാകും.




