കുവൈത്തിൽ പെട്രോളിന് അമിതനിരക്ക് ഈടാക്കരുതെന്ന് കർശന നിർദ്ദേശം
കുവൈത്തിൽ പെട്രോളിന് അമിതനിരക്ക് ഈടാക്കരുതെന്ന് പമ്പുടമകളോട് നാഷണൽ പെട്രോളിയം കമ്പനിയുടെ കർശന നിർദ്ദേശം. പെട്രോൾ പമ്പുകളിൽ ഫില്ലിങ്ങിന് സർവീസ് ചാർജ് ഏർപ്പെടുത്താൻ ചില സ്വകാര്യ പെട്രോൾ വിതരണക്കമ്പനികൾ നീക്കം നടത്തിയതിനെ തുടർന്നാണ് കെ.എൻ.പിസി ഇക്കാര്യം അറിയിച്ചത്. സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.ജീവനക്കാരുടെ ക്ഷാമം നേരിടുന്നതിനാൽ സെൽഫ് സർവീസ് സൗകര്യം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും ജീവനക്കാരുടെ സഹായം ആവശ്യമുള്ളവരിൽനിന്ന് 200 ഫിൽസ് അധികം ഈടാക്കുമെന്നും പെട്രോൾ മാർക്കറ്റിങ് കമ്പനിയായ ഊല അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി ഇത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയത്. സ്വകാര്യ ഫ്യൂവൽ മാർക്കറ്റിങ് കമ്പനികളുമായി ഇതുസംബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കെ.എന്‍.പി.സിയും അധിക നിരക്ക് ഈടാക്കാൻ പാടില്ലെന്ന് അറിയിച്ചത്. എന്നാൽ ഉപഭോക്താക്കൾ സ്വയം പെട്രോൾ നിറക്കുന്ന സെൽഫ് സർവീസ് ഓപ്ഷൻ തെരഞ്ഞെടുക്കാൻ കമ്പനികളെ അനുവദിക്കും. കുവൈത്തിലെ പെട്രോൾ േസ്റ്റഷനുകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമായതിനാൽ മിക്ക പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നുണ്ട്.
കോവിഡിന് മുന്‍പ് 850 പേർ തൊഴിലെടുത്തിരുന്ന തങ്ങളുടെ പമ്പുകളിൽ നിലവിൽ 350 പേർ മാത്രമാണുള്ളതെന്നും ഊലയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ ഹുസൈൻ അൽ സുൽത്താൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അതിനിടെ അശാസ്ത്രീയമായ സ്വകാര്യവൽക്കരണമാണ് പെട്രോൾ പമ്പുകളിലെ തൊഴിൽ പ്രതിസന്ധിക്ക് കാരണമെന്ന് കുവൈത്ത് ഓയിൽ കമ്പനി ലേബർ യൂണിയൻ ആരോപിച്ചു. പഠനങ്ങളുടെ അപര്യാപ്തതയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും സ്വകാര്യവൽക്കരണ പദ്ധതി സർക്കാർ പുനഃപരിശോധിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.