48 മണിക്കൂറിനുള്ളിൽ കുവൈറ്റ് ലക്ഷ്യമാക്കിയെത്തിയത് 14 ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
കുവൈറ്റ് സിറ്റി: മേഖലയിൽ സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കുവൈറ്റ് ലക്ഷ്യമിട്ടെത്തിയ 14 ബാലിസ്റ്റിക് മിസൈലുകളെയും 23 ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ നടത്തിയ രണ്ടാമത്തെ വാർത്താ സമ്മേളനത്തിലാണ് മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ ഇക്കാര്യം വ്യക്തമാക്കിയത്.
ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ ശത്രുനീക്കങ്ങളെ തടയാൻ കുവൈറ്റ് സായുധ സേനയ്ക്ക് സാധിച്ചു. ആകെ വന്ന 14 മിസൈലുകളിൽ 12 എണ്ണം വെടിവെച്ചിട്ടു. ബാക്കിയുള്ള രണ്ട് മിസൈലുകൾ ജനവാസ മേഖലയ്ക്ക് പുറത്താണ് പതിച്ചത്. ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ ആക്രമണങ്ങളെന്ന് വിശേഷിപ്പിച്ച വക്താവ്, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ രാപ്പകൽ അധ്വാനിക്കുന്ന സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രശംസിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെയും നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
aa


