വി.എം സുധീരന്‍റെ രാജിയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്നും രാജിവച്ച വി.എം. സുധീരന്‍റെ രാജിയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും സുധീരനുമായി ചർച്ച നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. നേതൃത്വം എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട് പോകുന്ന ഒരു പ്രവർത്തന ശൈലി സ്വീകരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുധീരൻ രാഷ്ട്രീയകാര്യ സമിതിയിലുണ്ടാകേണ്ടത് അനിവാര്യമാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളും നിലപാടുകളും രാഷ്ട്രീയകാര്യ സമിതിയിൽ വളരെയെറേ പ്രയോജനപ്പെട്ടിടുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. കെ.സുധാകരൻ പ്രസിഡന്‍റായശേഷം എല്ലാവരുമായി സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട് പോകാമെന്നും നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മുൻ കെപിസിസി പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരൻ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയിൽനിന്നു ശനിയാഴ്ചയാണ് രാജിവച്ചത്. പുതിയ നേതൃത്വത്തിനു കീഴിൽ പാർട്ടിയിൽ കാര്യമായ കൂടിയാലോചനകൾ നടക്കാത്തതിൽ സുധീരൻ അതൃപ്തനാണെന്നു പറയപ്പെടുന്നു. ഇതാണു രാജിയിലേക്കു നയിച്ചതെന്നാണു കരുതപ്പെടുന്നത്.