പൊതുമാപ്പ്; വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ച് സൗദി
സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് നൽകുന്ന പൊതുമാപ്പിന്‍റെ ഈ വർഷത്തെ നടപടികളായി. ഇതിനാവശ്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 36 ഇനം കുറ്റകൃത്യങ്ങളിൽപെടാത്ത തടവുകാർക്ക് പൊതുമാപ്പിന് അർഹതയുണ്ടാകും. കൊലപാതകം, ബലാത്സംഗം, ലൈംഗിക ഉപദ്രവം, ദൈവനിന്ദ, പ്രവാചകനിന്ദ, ഖുർആനെ അവഹേളിക്കൽ, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനം, രാജ്യദ്രോഹം, ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങൾ, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കൽ, മയക്കുമരുന്നുകടത്ത് തുടങ്ങിയ അതിഗുരുതര കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. സൗദിയിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് വർഷംതോറും നൽകിവരുന്ന രാജകാരുണ്യത്തിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളുമാണ് ഭരണകൂടം പ്രഖ്യാപിച്ചത്.
രണ്ടു വർഷവും അതിൽ കുറവും കാലത്തേക്ക് ശിക്ഷിക്കപ്പെട്ടവർ, രണ്ടു വർഷത്തിൽ കൂടുതൽ കാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ നാലിൽ ഒരുഭാഗം പൂർത്തിയാക്കിയവർ എന്നിവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ടാകും.