സൗദി റിഫൈനറിയിൽ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് ഊർജ്ജ മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
റിയാദ്: സൗദി അറേബ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ കീഴിലുള്ള റാസ് തനൂറ റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപ്പിടുത്തം നിയന്ത്രണവിധേയമാക്കിയതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് റിഫൈനറിയിൽ തീപിടുത്തമുണ്ടായതെന്ന് സൗദി പ്രസ് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിൽ റിഫൈനറിക്ക് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അടിയന്തര വിഭാഗം ഉടൻ തന്നെ ഇടപെട്ടതിനാൽ തീ വേഗത്തിൽ അണയ്ക്കാൻ സാധിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. റിഫൈനറിയിൽ നിന്ന് വലിയ തോതിൽ പുകയും തീയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
റിയാദ് മേഖലയെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമാക്കി നടന്ന ഇറാന്റെ ഭീരുത്വപരമായ ആക്രമണങ്ങളെ സൗദി സർക്കാർ ശക്തമായി അപലപിച്ചു. സൗദി അറേബ്യ തൊടുത്തുവിട്ട പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
assawsaw


